ADVERTISEMENT

കൊച്ചി/ജിദ്ദ ∙ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യൻ സ്ഥാനപതിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന പരാതി പ്രകാരം  സൗദിയിൽ ജയിലിലായ മകന്റെ മോചനത്തിനായി മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. വിവരാവകാശ പ്രവർത്തകനായ മകൻ ഡൊമിനിക് സൈമണെ സൗദി പൊലീസ് അറസ്റ്റ‌് ചെയ്തതെന്നും റിയാദിൽനിന്ന് 25 മൈൽ അകലെ അൽ ഹൈർ പ്രിസണിൽ തടവിലാക്കിയിരിക്കുകയാണെന്നും കോട്ടയം സ്വദേശി എൺപതുകാരിയായ ക്ലാരമ്മ സൈമൺ നൽകിയ ഹർജിയിൽ പറയുന്നു.

സൗദി ഇന്ത്യൻ എംബസിയിലെ ചില ജീവനക്കാരുടെ പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുക മാത്രമാണു മകൻ ചെയ്തതെന്നു ഹർജിയിൽ പറയുന്നു. മകന്റെ മോചനത്തിനായി ഉടൻ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും സൗദിയിലെ ഇന്ത്യൻ സ്ഥാനപതിക്കും നിർദേശം നൽകണമെന്നാണ് ആവശ്യം. തെറ്റിദ്ധാരണയുടെ പേരിലാണു എംബസി പരാതി നൽകിയതെന്നും  ഹർജിയിലുണ്ട്.

15 വർഷമായി ഭാര്യയും 3 കുട്ടികളുമായി സൗദിയിൽ താമസിക്കുന്ന ഡൊമിനിക് സൈമൺ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണെന്നും വിദേശത്തുള്ള ഇന്ത്യക്കാരെ സഹായിക്കാൻ വിവരാവകാശനിയമം മാർഗമാക്കിയതിനുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിയിലുണ്ട്.

കസ്റ്റഡിയിൽ മകനെ കഠിനമായി പീഡിപ്പിച്ചിട്ടുണ്ടെന്നും മകന്റെയും ഭാര്യയുടെയും അവരുടെ 3 മക്കളുടെയും സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. 10 ദിവസത്തിലേറെയായി മകൻ പൊലീസ് കസ്റ്റഡിയിലാണ്. കോവിഡ് പശ്ചാത്തലത്തിൽ മകനെയും കുടുംബത്തെയും സഹായിക്കാനും ആരുമില്ല– അമ്മ ചൂണ്ടിക്കാട്ടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com