ADVERTISEMENT

മക്ക∙ മഹാമാരി ലോകത്തെ കീഴടക്കിയ ഈ സമയത്തെ ഹജിന് അപൂർവതകൾ ഏറെ. ഈ നൂറ്റാണ്ടിൽ, എണ്ണത്തിലും പൊലിമയിലും പരിമിതമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യ ഹജ് എന്നതിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട തീർഥാടകരും അവരുടെ ജീവിതത്തിൽ ആദ്യമായി ഹജ് ചെയ്യുന്നവർ. തീർഥാടകരുടെ ബാഹുല്യം കാരണം പുണ്യസ്ഥലങ്ങളിൽ അനുഭവപ്പെടുന്ന തിരക്കും അങ്കലാപ്പുമില്ലാതെ ഓരോ കർമങ്ങളും അതിന്റെ ചിട്ടയിലും സാവധാനവും നിർവഹിക്കാൻ അവസരം ലഭിക്കുക എന്ന അപൂർവതകളും ഈ വർഷത്തെ തീർഥാടകർക്ക് കിട്ടി. 

jamrah

11000 ച.മീറ്റർ വിസ്‌തൃതിയുണ്ടെങ്കിലും അറഫയിലെ മസ്ജിദുന്നമിറക്കകത്ത് ഇരുന്ന് അറഫാ പ്രസംഗം കേൾക്കാനും പ്രാർഥന നിർവഹിക്കാനും പലപ്പോഴും കഴിയാറില്ല. ഈ വർഷത്തെ ഹജ്ജിനെത്തിയ ഓരോരുത്തരും കൃത്യമായ അകലം പാലിച്ച് നമിറ പള്ളിക്കകത്താണ് അറഫാ സംഗമത്തിന് സമ്മേളിച്ചത് എന്നത് തീർഥാടകരെ സംബന്ധിച്ച ഭാഗ്യമാണ്. ഹാജിയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതും കൂട്ടം തെറ്റി പോകാനിടയുള്ളതുമായ ദിനങ്ങളാണ് അറഫ പിരിഞ്ഞതിന് ശേഷം മിനയിലേക്കുള്ള മടങ്ങി വരവ്. പെരുന്നാൾ ദിവസമായ ഈ ഇന്നലെ ഇതുണ്ടായില്ലെന്ന് മാത്രമല്ല ജംറകളിൽ പ്രതീകാത്മക സാത്താനെ എറിഞ്ഞാട്ടൽ കർമത്തിന് സ്ത്രീകളും പുരുഷന്മാരും വെവ്വേറെ കൃത്യമായ സാമൂഹിക അകലം പാലിച്ച് സ്വസ്ഥമായാണ് കർമം നിർവഹിച്ചത്. ഇതിനായി മുസ്ദലിഫയിൽ നിന്ന് കല്ല് ശേഖരിക്കേണ്ടിയും വന്നില്ല. അണുവിമുക്തമാക്കിയ കല്ലുകൾ പ്രത്യേകം പായ്ക് ചെയ്ത് സർക്കാർ തന്നെ തീർഥാടകർക്ക് വിതരണം ചെയ്തു.

hajj-tents

ഇതിനെല്ലാം പുറമെയാണ് ഹജ് ചിലവുകളും കാര്യവും. ഇസ്‌ലാമിലെ  പഞ്ച സ്തംഭങ്ങളിൽ സാമ്പത്തികമായും ശാരീരികമായും നിർവഹണ മാർഗങ്ങളിലും കഴിവും പ്രാപ്തിയും ഉള്ളവർക്ക് മാത്രം നിർബന്ധമാക്കിയ കർമമാണ് ഹജ്. ഈ വർഷത്തെ ഹജിന് ഫീസിനത്തിൽ തീർഥടകാരിൽ നിന്ന് ഒന്നും ഈടാക്കാതെയാണ് സൗദി സർക്കാരും അധികരും ഹജിന് അവസരം ഒരുക്കിയത് എന്നത് ശ്രദ്ധേയമാണ്. കൂടാതെ ജീവിതത്തിന്റെ ഒടുക്കം വാർധക്യ വിഷമതകൾ അനുഭവിക്കുന്ന കാലത്താണ് പലരും ഹജിനായി സമയം കണ്ടെത്തുന്നത് എന്ന സ്വാഭാവികതയും കോവിഡ് കാല ഹജിൽ സംഭവിച്ചില്ല. 

65 വയസിന് മുകളിലുള്ള ആരും ഉണ്ടായില്ലെന്ന് മാത്രമല്ല ശാരീരികമായി ഒരു രോഗവും അലട്ടാത്ത ചെറുപ്പക്കാർക്കാണ് മുൻഗണന നൽകിയത്. ഇങ്ങനെ ഹജ് വസ്ത്രങ്ങളും കത്രികയും ചീർപ്പും ഉൾപ്പെടെയുള്ള സാധന സാമഗ്രികളും ചെറുതും വലുതുമായ കാര്യജ് ബേഗും സൗജന്യമായി മുൻകൂട്ടി നൽകിയാണ് ഓരോ അതിഥിയും ഹജിനെത്തിയത്. തീർഥാടകരെ സേവിക്കാൻ സർക്കാർ തല സംവിധാനങ്ങൾക്ക് പുറമെ മലയാളികൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ വലിയ സംഘം പുണ്യഭൂമിയിൽ സേവന നിരതരാകാറുണ്ട്. സർക്കാർ സംവിധാനം ഉൾപ്പെടെ ഔദ്യോഗികവും അനൗദ്യോഗികവുമായ സേവന സംഘങ്ങൾക്ക് വഹിക്കാവുന്നതിലപ്പുറമായിരുന്നു സഹായ ആവശ്യങ്ങൾ. എന്നാൽ ഈ വർഷം ആരോഗ്യ അഭ്യന്തര സുരക്ഷാ വകുപ്പുകൾക്ക് കീഴിൽ തീർഥാടകരുടെ ഏഴോ എട്ടോ ഇരട്ടി സേവകരെയും ജീവനക്കാരെയും വിന്യസിച്ചതാണ് ഹജ് സംഘടിപ്പിക്കപ്പെട്ടത്.

to-arafa

ഇങ്ങനെ തീർഥാടകരുടെ തിരഞ്ഞെടുപ്പ് മുതൽ പുണ്യസ്ഥലങ്ങളിലെ താമസവും സഞ്ചാരവും ഭക്ഷണക്രമവും എല്ലാം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതും അപൂർവതകൾ മേളിക്കുന്നതുമായിരുന്നു. സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതൽ മാനദണ്ഡങ്ങളും അതീവ ശ്രദ്ധയും പുലർത്തുന്നതിനാൽ തീർഥാടകരിൽ  ഇതുവരെആർക്കും  കോവിഡ് സ്ഥിരീകരിക്കപ്പെട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. മത്രമല്ല സുരക്ഷയുടെയും ക്രമീകരണങ്ങളുടെയും കാര്യത്തിൽ ഒരു കുറവും വരുത്താത്ത ഹജിൽ എല്ലാ കാലത്തേക്കാൾ ആരോഗ്യ ക്ഷേമ മുൻകരുതലുകളും പഴുതടച്ച സംവിധാനങ്ങളും ഒരുക്കാൻ കാണിച്ച സൗദി സർക്കാറിന്റെ ജാഗ്രതയ്ക്ക് ആഗോള അംഗീകാരവും പ്രശംസയും ലഭിക്കുക കൂടി ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com