ആശംസകൾക്ക് അകലമില്ലാതെ പെരുന്നാൾ
Mail This Article
ദോഹ∙സമർപ്പണത്തിന്റെ ബലിപെരുന്നാൾ നമസ്‌കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 401 പള്ളികളിലും ഈദ് ഗാഹുകളിലുമായാണ് ഔഖാഫ് ഇസ്‌ലാമിക കാര്യമന്ത്രാലയം ഈദ് നമസ്‌കാരത്തിന് സൗകര്യമൊരുക്കിയത്. പുലർച്ചെ 5.15 ന് നടന്ന ഈദ് നമസ്‌കാരത്തിൽ പങ്കെടുക്കാൻ എല്ലായിടങ്ങളിലും വിശ്വാസികളുടെ തിരക്കായിരുന്നു. ശാരീരിക അകലം പാലിച്ചു കൊണ്ടാണ് വിശ്വാസികൾ ഈദ് നമസ്‌കാരത്തിൽ പങ്കാളികളായത്. ഹസ്തദാനം ചെയ്തും പരസ്പരം ആലിംഗനം ചെയ്തുമുള്ള ഈദ് ആശംസകൾക്ക് പകരം അകലം പാലിച്ചു കൊണ്ടുള്ള ആശംസകൾ നേർന്നാണ് വിശ്വാസികൾ വീട്ടിലേക്ക് മടങ്ങിയത്.
പള്ളികളിൽ മാസ്‌ക് ധരിച്ചവരേയും ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ ആരോഗ്യനില സൂചിപ്പിക്കുന്ന പ്രൊഫൈൽ നിറം പച്ചയായവരെയും മാത്രമാണ് പ്രവേശിപ്പിച്ചത്. എല്ലാവർഷവും രാജ്യത്തുടനീളം വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ഈദ് ദിനങ്ങളിൽ നടക്കാറ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലും പ്രവാസികൾക്കായി വിപുലമായ വിനോദ, കലാ പരിപാടികളും സംഘടിപ്പിക്കുമായിരുന്നു. ഇത്തവണ പക്ഷേ ആഘോഷങ്ങൾ വീടുകളിൽ തന്നെയാണ്.
സൂഖ് വാഖിഫ്, കത്താറ, അൽ വക്ര സൂഖ്, ബീച്ചുകൾ, പാർക്കുകൾ തുടങ്ങി എല്ലായിടങ്ങളിലും വൈകിട്ടോടെ സന്ദർശക തിരക്കായിരുന്നു. ഈദ് ദിനങ്ങളിൽ ഒത്തുചേരലുകളും കുടുംബ സന്ദർശനങ്ങളും ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിരന്തരം ഓർമിപ്പിക്കുന്നുമുണ്ട്. നീണ്ട മാസങ്ങൾക്ക് ശേഷം പള്ളികളിൽ ജുമുഅ നിർവഹിക്കാനും ഇന്നലെ വിശ്വാസികൾക്ക് കഴിഞ്ഞിരുന്നു. കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ 3-ാം ഘട്ട ഇളവുകളുടെ ഭാഗമായി 200 പള്ളികളിലാണ് ജുമുഅ നടന്നത്.
നമസ്‌കാരത്തിൽ പൗരന്മാർക്കൊപ്പം അമീറും
ദോഹ∙അൽ വജ്ബ പാലസിലെ പ്രാർത്ഥനാ ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്‌കാരത്തിൽ പൗരന്മാർക്കൊപ്പം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു. അമീറിന്റെ പ്രത്യേക പ്രതിനിധി ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി എന്നിവരും പ്രാർത്ഥനയിൽ പങ്കുചേർന്നു. സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീൽ സയർ അൽ ശമ്മാരിയാണ് ഈദ് നമസ്‌കാരത്തിന് നേതൃത്വം നൽകിയത്. ഖത്തറിലെ പൗരന്മാരും പ്രവാസികളും ഉൾപ്പെടുന്ന ജനതയ്ക്ക് അമീർ ട്വിറ്ററിലൂടെ ഈദ് ആശംസയും നേർന്നു.