കൈക്കൂലിയായി നീട്ടിയ വൻ തുകയും ആഡംബര കാറും തിരസ്കരിച്ച് ദുബായ് പൊലീസ്;ബിഗ് സല്യൂട്ട്
Mail This Article
ദുബായ്∙ കൈക്കൂലിയായ തിനിക്ക് നീട്ടിയ വൻ തുകയും ആഡംബര കാറും മറ്റും തിരസ്കരിച്ച ദുബായ് പൊലീസ് ഉദ്യോഗസ്ഥന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്.
ബർ ദുബായ് പൊലീസ് സ്റ്റേഷനില്‍ അടുത്തിടെയാണ് സംഭവം. ഒരു പിടികിട്ടാപ്പുള്ളിയാണ് അരലക്ഷം ദിർഹം(10 ലക്ഷത്തിലേറെ രൂപ), ആഡംബര കാർ, വിലകൂടിയ വാച്ച്, പ്രതിമാസം 20,000 ദിർഹം( 4 ലക്ഷത്തിലേറെ രൂപ) ശമ്പളം എന്നിവ പൊലീസ് ഉദ്യോഗസ്ഥൻ സർജന്റ് റായിദ് ഖൈദ് അബ്ദുൽ റഹ്മാന് വാഗ്ദാനം ചെയ്തത്. തടവിലുള്ള ഒരു സൈബർ കുറ്റവാളിയെ പുറത്തിവിടുകയാണ് ആവശ്യം.
എന്നാൽ , ഇദ്ദേഹം അതു തിരസ്കരിക്കുകയും വിവരം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോർട് നൽകുകയും ചെയ്തു. തുടർന്ന് ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി സേർജന്റ് റായിദ് ഖൈദിനെ അഭിനന്ദിക്കുകയും ഫസ്റ്റ് സർജന്റ് ആയി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. പണവും കാറും മറ്റും വാഗ്ദാനം ചെയ്ത ഉടൻ തന്നെ ഇദ്ദേഹം പബ്ലിക് ഫ്രണ്ട്സ് പ്രോസിക്യൂഷനു വിവരം കൈമാറിയിരുന്നുവെന്ന് ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല സുറൂർ അൽ മാസ്സിം പറഞ്ഞു. ദുബായ് പൊലീസിന്റെ സത്യസന്ധതയ്ക്കും ആത്മാർഥതയ്ക്കും ഏറ്റവും വലിയ തെളിവാണ് ഫസ്റ്റ് സേർജന്റ് റായിദ് ഖൈദെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ഉദ്യോഗക്കയറ്റം നൽകിയതിനു ദുബായ് പൊലീസ് തലവൻ ലഫ്. ജനറൽ അബ്ദുല്ല ഖലീഫിൽ മർറിക്ക് റായിദ് ഖൈദ് നന്ദി പറഞ്ഞു. ഇൗ ഉദ്യോഗക്കയറ്റം തന്റെ നെഞ്ചില്‍ ആദരവിന്റെ ബാഡ്ജ് പതിച്ചതായും സഹപ്രവർത്തകർക്കെല്ലാം ഇതു പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.