കോവിഡ് : പാരിസ്ഥിതിക പരിശോധന തുടങ്ങി
Mail This Article
ദോഹ ∙ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കോവിഡ്-19 പാരിസ്ഥിതിക പരിശോധനയ്ക്കു തുടക്കമായി. വൈറസ് വ്യാപനത്തിന് കനത്ത പ്രതിരോധം തീർക്കാൻ നിരീക്ഷണവും രോഗികളുടെ സമ്പർക്ക ശൃംഖലാ പരിശോധനയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രാരംഭ ഘട്ടത്തിൽ ഉപരിതല, വായു, മലിനജല സാംപിളുകൾ ശേഖരിച്ച് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധന നടത്തി വൈറസിന്റെ സാന്നിധ്യം നേരത്തെ തിരിച്ചറിയും. മലിന ജല സാന്ദ്രത അടിസ്ഥാനപ്പെടുത്തി രോഗസാധ്യത നേരത്തെ തിരിച്ചറിയാനും പരിശോധനയിലൂടെ കഴിയും. വ്യത്യസ്ത പരിസ്ഥിതികളിലെ രോഗവിഷാണു സംബന്ധമായ മലിനീകരണം നീക്കാൻ ശുചീകരണ പ്രോട്ടോക്കോളിന്റെ ഫലപ്രാപ്തി വിലയിരുത്താനും പരിശോധന ഉപകരിക്കും.
കോവിഡ്-19 പോസിറ്റീവ് ആയവരുടെ സമ്പർക്ക ശ്യംഖലകളിലേക്ക് മാത്രമല്ല ഇവരുമായി ബന്ധപ്പെട്ട സന്ദർശന മേഖല, പരിതസ്ഥിതി എന്നിവയിലേക്കും പരിശോധന വിപുലീകരിക്കാൻ കഴിയും. ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ സർവകലാശാല, പാരിസ്ഥിതിക-ഊർജ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എട്ടോളം സർക്കാർ, വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് പരിശോധന നടത്തുന്നത്.