കാരക്കയുടെ മധുരവുമായി പ്രവാസി കലാകാരന്മാരുടെ വെബ് സീരീസ് ശ്രദ്ധേയമാകുന്നു
Mail This Article
ദുബായ്∙ പ്രവാസലോകത്തെ സമകാലിക വിഷയങ്ങൾ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന 'കാരക്ക' വെബ് സീരീസ് യു ട്യൂബിൽ ജനപ്രിയമാവുന്നു. സാമൂഹ മാധ്യമങ്ങളുടെ സ്വാധീനവും പ്രവാസികൾ ദൈനം ദിനം അനുഭവിക്കുന്ന പ്രശ്നങ്ങളും കോർത്തിണക്കി അവതരിപ്പിച്ച ആദ്യ മൂന്നു എപ്പിഡോഡുകളും ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു.
ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചപ്പോൾ അതിലെ സെലിബ്രിറ്റികൾക്കുണ്ടായ നഷ്ടക്കണക്കുകൾ നർമ്മത്തിൽ ചാലിച്ച 'എനിക്ക് നാട്ടീ പോണം ആയിരുന്നു ആദ്യ എപ്പിസോഡ്. തുടർന്നിറങ്ങിയവയെല്ലാം തന്നെ ആനുകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയായിരുന്നു. പൊതുവേദികളിൽ നുഴഞ്ഞു കയറുന്ന അഭിനവ ' പ്രാഞ്ചിയേട്ടന്മാർ' അവർ പോലുമറിയാതെ മാഫിയ കേസുകളിൽ പെട്ടുപോകുന്ന കഥ പറഞ്ഞ കോഴിക്കോട്ട് കാദർ ഭായ്, യൂട്യൂബർ ദമ്പതികളുടെ അനുഭവങ്ങൾ ഒപ്പിയെടുത്ത ' ചെലോൽത് റെഡിയാകും', കോവിഡ് കാലത്തെ അവശ്യവസ്തുവായ മാസ്ക് വ്യാപാരത്തിൻ്റെ വ്യത്യസ്ത മുഖങ്ങൾ ഹാസ്യത്തിൽ അവതരിപ്പിച്ച' ദ് ഡീൽ' എന്നിവ ഇതിനോടകം തന്നെ വൻ സ്വീകാര്യത നേടി. മരുഭൂമിയിൽ ആടുകളെ മേയ്ക്കുന്നവരുടെ ജീവിതത്തിന്റെ പുതിയ മാനങ്ങളുമായി ഇനി വരാനിരിക്കുന്ന 'മാഡ് ജീവിതം' ഏറെ പ്രതീക്ഷയോടെയാണ് കാരക്ക ടീം നോക്കിക്കാണുന്നത്.
യാസിർ ഹമീദിന്റെ തിരക്കഥയിൽ റിയാസ് കൂവിൽ സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ കാമറ, എഡിറ്റിങ് എന്നിവ നിർവഹിക്കുന്നത് ആസാദ് അലി വഫ ആണ്. യുവകലാകാരെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക, സമകാലിക വിഷയങ്ങൾ ജനസമൂഹത്തിൽ ചർച്ചാ വിഷയങ്ങളാക്കുക എന്നിവയാണ് കാരക്ക ടീമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്ന് യാസിർ ഹമീദ് പറഞ്ഞു. ടീം കോയികൊട്ടാരി, റെഡോലെന്റ്, ഈവൻടൈഡ്സ് ചേർന്നാണ് വെബ്‌സീരീസ് അണിയിച്ചൊരുക്കുന്നത്.