അബുദാബി കെഎംസിസി ചാർട്ടേഡ് വിമാന സർവീസ് അവസാനിപ്പിച്ചു
Mail This Article
അബുദാബി∙ കോവിഡ് കാലത്ത് അബുദാബി കെഎംസിസി നടത്തിയ ചാർട്ടേഡ് വിമാന സർവീസ് അവസാനിപ്പിച്ചു. കെഎംസിസി ചാർട്ടേഡ് വിമാന സർവീസിലൂടെ 3,750 പേർ യാത്ര ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ഇത്തിഹാദ്, ഗോ എയർ, ഫ്ലൈ ദുബായ് എന്നീ വിമാനങ്ങളിലായാണ് ഇത്രയും പേരെ നാട്ടിലും തിരിച്ചും എത്തിച്ചത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചും കെഎംസിസി ചാർട്ടർ വിമാന സർവീസ് നടത്തിയിരുന്നു. ഇതിൽ കോഴിക്കോട്ടേക്കുള്ള ഒരു വിമാനത്തിൽ പൂർണമായും സൗജന്യമായാണ് പ്രവാസികളെ നാട്ടിലെത്തിച്ചതെന്ന് പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ പറഞ്ഞു. അതോടൊപ്പം വിവിധ ദിവസങ്ങളിലായി നടത്തിയ ചാർട്ടേഡ് വിമാനങ്ങളിലും നിരവധി പേർക്കു സൗജന്യ യാത്രക്കുള്ള അവസരം ഒരുക്കിയിരുന്നു.
160 യാത്രക്കാരുമായി വ്യാഴാഴ്ച കോഴിക്കോട്ടുനിന്നും ഇത്തിഹാദ് വിമാനം അബുദാബിയിൽ എത്തിയതോടെയാണ് കെഎംസിസി ചാർട്ടേഡ് വിമാന സർവീസ് അവസാനിപ്പിച്ചത്. വിമാനം ചാർട്ടർ ചെയ്യുന്ന സേവനം മാത്രമാണ് നിർത്തിയതെന്നും ഇനി ആവശ്യക്കാർക്ക് ഇതര വിമാനങ്ങളിൽ സൗകര്യമൊരുക്കുമെന്നും പറഞ്ഞു.
സേവനത്തിനിടെ വിവിധ കാരണങ്ങളാൽ 18 പേരുടെ യാത്ര മുടങ്ങിയിരുന്നുവെങ്കിലും അവർക്കു മറ്റൊരു ദിവസത്തേക്കു യാത്ര ഒരുക്കുകയോ പണം തിരിച്ചുനൽകുകയോ ചെയ്യുമെന്നും പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, സീനിയർ വൈസ് പ്രസിഡന്റ് അസീസ് കാളിയാടൻ, സെക്രട്ടറി ഇ.ടി. മുഹമ്മദ് സുനീർ എന്നിവർ അറിയിച്ചു.