ADVERTISEMENT

ദോഹ ∙  കോവിഡിന്റെ ഭയാശങ്കകൾക്കു നടുവിൽ നിന്ന് സാധാരണ ജീവിത തിരക്കുകളിലേക്കു നീങ്ങി ജനം. രാജ്യം ഇപ്പോഴും കോവിഡ്-19 പിടിയിൽ നിന്നും മോചിതമായിട്ടില്ലെങ്കിലും ജനങ്ങൾ ഓട്ടപ്പാച്ചിലിൽ തന്നെയാണ്. സൂപ്പർമാർക്കറ്റുകളിലും ഷോപ്പിങ്   മാളുകളിലും  പാർക്കുകളിലുമെല്ലാം രാത്രി വൈകുവോളം തിരക്കാണ്.

നിരത്തുകളിൽ വാഹനങ്ങളും സജീവം. ഓണമായതോടെ വസ്ത്ര വിൽപന ശാലകളിൽ ഓണപുടവകൾ എടുക്കാനെത്തുന്നവരും ധാരാളം. നിശ്ചലമായി കിടന്ന ഷോപ്പിങ് വിപണി പതുക്കെ ഉഷാർ ആയി തുടങ്ങുകയാണ്. എല്ലായിടത്തും പക്ഷേ, പ്രവേശനത്തിന് മാസ്‌ക് നിർബന്ധം.

ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷനിലെ  ആരോഗ്യ നില സൂചിപ്പിക്കുന്ന പ്രൊഫൈൽ നിറം പച്ച കത്തുകയും വേണം. പ്രവേശന കവാടങ്ങളിൽ ശരീര താപനിലയും പരിശോധിക്കുന്നുണ്ട്. 38 ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ പ്രവേശിപ്പിക്കില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഷോപ്പിങ് മാളുകളിൽ പ്രവേശനവും അനുവദിക്കില്ല.

റസ്റ്ററന്റുകൾ സജീവം

കത്താറ, സൂഖ് വാഖിഫ്, അൽ വക്ര സൂഖ് തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും ഷോപ്പിങ് മാളുകളിലെയും റസ്റ്ററന്റുകളിലെല്ലാം വൈകുന്നേരമാകുന്നതോടെ  കസേരകൾ നിറഞ്ഞു തുടങ്ങും. മറ്റിടങ്ങളിലെ റസ്റ്ററന്റുകൾക്കും കോവിഡ്-19 മുൻകരുതൽ വ്യവസ്ഥകൾ പാലിച്ച് ഭാഗികമായി ഡൈനിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ തുടരാൻ അനുമതി ലഭിച്ചെങ്കിലും മലയാളി റസ്റ്ററന്റുകളിൽ ഒട്ടുമിക്കവയും ഇപ്പോഴും ഹോം ഡെലിവറികളും പാഴ്‌സൽ സേവനങ്ങളുമായി തന്നെ മുന്നോട്ട് പോകുകയാണ്. കർശന വ്യവസ്ഥകൾ പാലിക്കുന്നവർക്ക് മാത്രമാണ് തുറക്കാൻ അനുമതി. കോവിഡ്-19 നിയന്ത്രണങ്ങളുടെ ഇളവുകളുടെ 4-ാമത്തേയും അവസാനത്തെയും ഘട്ടം സെപ്റ്റംബർ 1 ന് ആരംഭിക്കുന്നതോടെ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

സൂപ്പർമാർക്കറ്റുകളിൽ തിരക്ക് തന്നെ
 
1.5- 2 മീറ്റർ വരെ അകലം പാലിച്ചു കൊണ്ട് വേണം സൂപ്പർമാർക്കറ്റുകളിലും മറ്റും ഷോപ്പിങ് നടത്താൻ. ഓരോ ഇടങ്ങളിലും നിശ്ചിത അകലം പാലിക്കുന്നതിനായി ഫ്‌ളോറുകളിൽ സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ മീൻ, പച്ചക്കറി സെൻട്രൽ മാർക്കറ്റുകളും പരിമിത പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അടുത്തമാസം മുതൽ പ്രവർത്തനം പൂർണതോതിൽ എത്തുന്നതോടെ കച്ചവടം തകൃതിയാകുകയുള്ളുവെന്ന് കച്ചവടക്കാർ പറയുന്നു.

ഓട്ടത്തിനൊരുങ്ങി മെട്രോ
 
എല്ലാം തുറന്നു, പക്ഷേ ദോഹ മെട്രോ കൂടി ഓടി തുടങ്ങിയാലേ ജീവിതം ഉഷാറാകൂ എന്ന് മെട്രോ യാത്രക്കാർ പറയുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഓഫിസിലേക്കും വാരാന്ത്യ യാത്രക്കുമൊക്കെയായി മെട്രോയാണ് ഉപയോഗിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ജൂൺ 15 മുതൽ ഇളവുകൾ ആരംഭിച്ചെങ്കിലും അടുത്ത മാസം 1 മുതൽക്കേ മെട്രോ തുടങ്ങൂ. യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി, കോവിഡ്-19 വ്യാപനം പ്രതിരോധിച്ചു കൊണ്ട് ട്രാക്കിൽ കുതിക്കാൻ മെട്രോയും തയാറെടുത്തു കഴിഞ്ഞു. കോവിഡ്-19 നിയന്ത്രണങ്ങളുടെ ഇളവുകളുടെ 4-ാമത്തേയും അവസാനത്തേയും ഘട്ടത്തിന് സെപ്റ്റംബർ 1 മുതൽ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com