സ്വർണ, വസ്ത്ര വിപണി തയാർ
Mail This Article
ദോഹ ∙ മലയാളി വിവാഹങ്ങൾ കൂടിയതോടെ ദോഹയിലെ സ്വർണ, വസ്ത്ര വിപണികൾക്കും ബ്യൂട്ടി പാർലറുകൾക്കും തിരക്കേറി.
വിവാഹത്തിനുള്ള സ്വർണമെല്ലാം നേരത്തെ നാട്ടിൽ വാങ്ങി സൂക്ഷിച്ചവരാണ് മിക്കവരും എന്നതിനാൽ നാട്ടിലെ വിവാഹങ്ങളിലേതു പോലെ അധികം സ്വർണമൊന്നും ആരും വാങ്ങുന്നില്ലെങ്കിലും നിലവിലെ കോവിഡ്-19 സാഹചര്യത്തിൽ വിൽപ്ന കുഴപ്പമില്ലാതെ നടക്കുന്നുണ്ടെന്ന് ജ്വല്ലറിക്കാർ പറയുന്നു. സ്വർണ വിലയിലെ വർധനയും അധികം വാങ്ങി കൂട്ടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. എങ്കിലും 25-30 പവൻ വരെയൊക്കെ മിക്കവരും വാങ്ങുന്നുണ്ട്. ഇന്നലത്തെ വിപണി വില അനുസരിച്ച് 24 കാരറ്റിന് 238 റിയാൽ 50 ദിർഹവും 22 കാരറ്റിന് 223 റിയാൽ 50 ദിർഹവുമാണ് നിരക്ക്.
സുന്ദരിയാക്കാൻ പാർലറുകളും
നാട്ടിലെ വിവാഹ സീസണിൽ ബ്യൂട്ടി പാർലറുകളിലുണ്ടാകുന്ന തിരക്കാണ് ദോഹയിലെ മിക്ക പാർലറുകളിലും. പ്രീ-മാര്യേജ്, ബ്രൈഡൽ മേക്കപ്പ്, ബൊക്കെ തുടങ്ങി വിവാഹത്തിന്റെ വിവിധ ഘട്ടങ്ങളിലെ ഒരുക്കങ്ങളുടെ തിരക്കിലാണ് എല്ലാവരും. നാട്ടിലെ കല്യാണ തിരക്കിന്റെ അതേ ആവേശത്തിൽ തന്നെ ദോഹയിലും വിവാഹങ്ങൾ നടക്കുന്നുവെന്നത് സന്തോഷകരമാണെന്നു ദോഹ ബ്യൂട്ടി പാർലർ ഉടമ ഷീല ഫിലിപ്പോസ് പറഞ്ഞു. കോവിഡ് വ്യവസ്ഥകൾ പാലിച്ചാണ് പാർലറുകളുടെ പ്രവർത്തനവും. ഒരു വിവാഹത്തിന്റെ മുഴുവൻ ഘട്ടങ്ങളിലേയും ഒരുക്കത്തിനു ഏകദേശം 2,000 മുതൽ 3,500 റിയാൽ വരെയാണ് നിരക്ക്.
ഹോട്ടലുകളിലും തിരക്കേറി
വിവാഹ സൽക്കാരങ്ങൾക്കു വേദിയാകുന്നത് ബജറ്റ് ഹോട്ടലുകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെയാണ്. പോക്കറ്റ് അനുസരിച്ചാണ് ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നത്. നാട്ടിലാണെങ്കിൽ ഹാൾ, ഭക്ഷണം തുടങ്ങി എല്ലാറ്റിനും നിശ്ചിത നിരക്ക് നൽകണം. ദോഹയിൽ പക്ഷേ, മിക്ക ഹോട്ടലുകളിലും ഹാൾ എടുത്താൽ ഭക്ഷണത്തിന് മാത്രം പണം നൽകിയാൽ മതി. സാധാരണ ഒരു ബജറ്റ് ഹോട്ടലിൽ നിലവിലെ പരിമിത എണ്ണം ആളുകൾക്കായി സൽക്കാരം നടത്തുമ്പോൾ പരമാവധി 10,000 റിയാലിൽ താഴെയേ ചെലവ് വരികയുള്ളു. വാരാന്ത്യങ്ങളിലാണു വിവാഹ ആഘോഷങ്ങൾ നടക്കുന്നത്.