ഇന്ത്യൻ സവാള കിട്ടാനില്ല, കീശ കീറും വിലവർധന
Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ത്യയിൽ നിന്നു സവാള കയറ്റുമതിക്കുള്ള നിരോധനം പ്രതീക്ഷിക്കാത്ത സമയത്ത് ആയതിനാൽ ബദൽ സംവിധാനം ഒരുക്കാൻ പ്രയാസപ്പെട്ട് വ്യാപാരികൾ. വിലവർധന അനുഭവിച്ച് ഉപഭോക്താക്കളും.
നിരോധനം ഉണ്ടായേക്കുമെന്ന സൂചനപോലും ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ സവാളയുടെ വരവ് നിലച്ചത്. സൂചനയുണ്ടായിരുന്നുവെങ്കിൽ മുൻകരുതലുകൾ എടുക്കാമായിരുന്നുവെന്നാണ് കച്ചവടക്കാരുടെ പ്രതികരണം. കഴിഞ്ഞമാസം വരെ വിപണിയിൽ ഇന്ത്യൻ സവാള യഥേഷ്ടം ലഭ്യമായിരുന്നു. ഒരുഘട്ടത്തിൽ ലഭ്യതയുടെ തോത് അത്രയുമേറെ ആയിരുന്നതിനാൽ സൗജന്യം എന്ന പോലെ സവാള വിതരണം ചെയ്തിരുന്നതായും ഭക്ഷ്യവസ്തുക്കളുടെ മൊത്ത-ചില്ലറ വ്യാപാര ശൃംഖലയായ ഓൺകോസ്റ്റിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. രമേശ് ആനന്ദദാസ് പറഞ്ഞു.
200-220 ഫിൽസ് ആയിരുന്നു ഇന്ത്യൻ സവാളയുടെ വില. ഇന്നലെ അത് 250-300 ഫിൽസ് എന്ന തോതിലായി. ഇന്ത്യൻ സവാള കിലോഗ്രാമിന് പരമാവധി 325 ഫിൽസ് വരെ ഈടാക്കാമെന്നാണ് കുവൈത്ത് വാണിജ്യമന്ത്രാലയം നിർദേശിച്ചിട്ടുള്ളത്.
ഇന്ത്യൻ സവാളയുടെ അഭാവത്തിൽ യെമൻ, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള സവാള ഇറക്കുമതി വർധിക്കും.