അൽ ഷുർത്തയ്ക്ക് ചരിത്രവിജയം
Mail This Article
ദോഹ∙എഎഫ്‌സി ചാംപ്യൻസ് ലീഗ്-2020 പടിഞ്ഞാറൻ മേഖലാ മത്സരങ്ങളിൽ ചരിത്ര വിജയവുമായി ഇറാഖിന്റെ അൽ ഷുർത്ത.
എഎഫ്‌സി ചാംപ്യൻസ് ലീഗിൽ ആദ്യമായാണ് ഷുർത്തയുടെ വിജയം. വ്യാഴാഴ്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ സൗദിയുടെ അൽ അഹ്‌ലിയെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. 14-ാം മിനിറ്റിൽ സാദ് നാതിഖും 65-ാം മിനിറ്റിൽ മാസെൻ ഫയാദുമാണ് ഷുർത്തയ്ക്ക് ചരിത്ര വിജയം നേടിക്കൊടുത്തത്. 56-ാം മിനിട്ടിൽ സൗദിയുടെ മുഹമ്മദ് അൽ മജ്ഹദ് ക്ലബ്ബിനായി ആശ്വാസ ഗോൾ നേടി. ഇറാഖിനോട് പരാജയപ്പെട്ടെങ്കിലും ഇതുവരെയുള്ള മത്സരങ്ങളിൽ 6 പോയിന്റുകൾ സ്വന്തമാക്കി അൽ അഹ്‌ലി അടുത്ത റൗണ്ടിലേയ്ക്ക് പ്രവേശിച്ചു.
അൽ ജനൗബ് സ്റ്റേഡിയത്തിലെ ഗ്രൂപ്പ് ബിയിൽ ഇറാന്റെ ഷഹർ ഖൊദ്രോയും യുഎഇയുടെ ഷബാബ് അൽ അഹ്‌ലിയും തമ്മിലുള്ള പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അൽ അഹ്‌ലി ജേതാക്കളായത്. 83-ാം മിനിറ്റിൽ പെദ്രോ കോണ്ടെയാണ് അൽ അഹ്‌ലിയെ വിജയത്തിലെത്തിച്ചത്. ഉസ്‌ബെക്കിസ്ഥാന്റെ പഖ്തഖോറും സൗദിയുടെ അൽ ഹിലാലും തമ്മിലുള്ള മത്സരം സമനിലയിലെത്തി.