കോവിഡ് വാക്സീൻ: വിപുലമായ പരീക്ഷണങ്ങളിൽ സൗദി, പ്രതീക്ഷയെന്ന് അധികൃതർ
Mail This Article
ജിദ്ദ∙ ഫലപ്രദമായ കോവിഡ് 19 വാക്‌സീൻ വികസിപ്പിക്കുന്നതിന് സൗദിയിലെ കിങ് അബ്ദുല്ല ഇന്റർനാഷനൽ മെഡിക്കൽ റിസർച്ച് സെന്റർ (കെഎഐഎംആർസി) വിപുലമായ പരീക്ഷണങ്ങളിലാണെന്നു സൗദി. 40 ഓളം വാക്സീനുകൾ ഇതിനകം മനുഷ്യരിൽ പരീക്ഷിക്കപ്പെട്ടതായും ഇവയിൽ ഒൻപത് എണ്ണം ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലാണെന്നും അധികൃതർ വ്യകത്മാക്കി.
മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിലെ ഒൻപത് വാക്സീൻ മനുഷ്യരിലും പരിശോധിക്കാൻ അനുമതി നൽകിയിട്ടുണ്ട് ആരോഗ്യ മന്ത്രാലയവും, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും (എസ്‌എഫ്‌ഡിഎ) ഇതിന് സന്നദ്ധത അറിയിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് ഒൻപത് വാക്സീനുകൾ കടന്നത് വലിയ നേട്ടമാണെന്ന് കെഐഎംആർസിയുടെ ഡ്രഗ് ഡവലപ്മെന്റ് യൂണിറ്റ് മേധാവി ഡോ. നായിഫ് അൽ ഹർബി പറഞ്ഞു. ഒരു വാക്സീൻ നിരസിക്കാനും സ്വീകരിക്കാനും അതിന്റെ മൂന്നാം ഘട്ടത്തിലെ ക്ലിനിക്കൽ പരീക്ഷണം മതിയാകും. അതാണ് അവസാന ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ തുടക്കം മുതലേ വാക്സീനുകൾ വികസിപ്പിക്കുന്നതിൽ നാല് രാജ്യങ്ങളുമായി ചേർന്ന് സൗദി പ്രവർത്തിക്കുന്നുണ്ടെന്നും അൽ ഹർബി വ്യക്തമാക്കി. ഒരു ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായ 'സിനോവാക്കു'മായി ചേർന്ന് പ്രവർത്തിക്കുന്നത് ഇതിൽ പ്രധാനമാണ്. കഴിഞ്ഞ രണ്ട് മാസമായി മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിന്റെ വിലയിരുത്തൽ പഠനത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സീനുകൾ ഫലപ്രദമാണോയെന്ന് വിലയിരുത്താൻ മറ്റൊരു ചൈനീസ് കമ്പനിയുമായി ചേർന്നും ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. പരീക്ഷണ ഘട്ടങ്ങളിൽ ഉറപ്പിച്ച നിഗമനത്തിലെത്താൻ നിരവധി ഘടകങ്ങൾ കണക്കിലെടുക്കേണ്ടെതുണ്ടെന്നും അൽ ഹർബി വിശദീകരിച്ചു. ഇതുവരെ മനുഷ്യരിൽ പരീക്ഷിച്ചവയിൽ പാർശ്വഫലങ്ങൾ ഉളവാക്കാത്തവയും ചെറിയ തോതിൽ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടവയും ഉണ്ട്.
വാക്സീനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തൽ വലിയ കടമ്പയാണ്. റഷ്യ, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങൾ, വാക്സിനുകൾ രോഗികളിൽ ഉപയോഗിക്കാൻപച്ചക്കൊടി കാണിക്കുന്നതിന് മുമ്പ് സൗദി അറേബ്യ, ആരോഗ്യ വിദഗ്ധരെ അതിന് അനുവദിച്ചിട്ടുണ്ടെന്നും ആദ്യകാല ക്ലിനിക്കൽ പഠനങ്ങളിൽ വാക്സീൻ സുരക്ഷിതമാണെന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും കെഎഐഎംആർസി വൃത്തങ്ങൾ അറിയിച്ചു.