ദൃശ്യവിരുന്നൊരുക്കി സൗദി ദേശീയ ദിനാഘോഷം
Mail This Article
റിയാദ്∙ ജനങ്ങളുടെ ആവേശം വാനോളമുയർത്തി സൗദി അറേബ്യ 90–ാം ദേശീയ ദിനം ആഘോഷിച്ചു. തലസ്ഥാന നഗരിയുടെ ആകാശത്ത് അവിസ്മരണീയ ദൃശ്യവിരുന്നൊരുക്കിയ എയർഷോ ആയിരുന്നു പ്രധാന പരിപാടി.ദേശീയ പതാകയുടെ വർണങ്ങൾ വാരി വിതറി വിവിധ പ്രവിശ്യയിൽ വ്യത്യസ്ത സമയങ്ങളിലായിരുന്ന വ്യോമാഭ്യാസ പ്രകടനം.
സൗദിയുടെ ചരിത്രത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത വിധമുള്ള എയർഷോയിൽ 60 വിമാനങ്ങൾ അണിനിരന്നു. ഹെലികോപ്റ്ററിൽ സൗദിയുടെ കൂറ്റൻ ദേശീയ പതാക ഉയർത്തിയതും കൗതുകമായി. വർണവിസ്മയം തീർത്ത വെടിക്കെട്ടും സംഗീത കച്ചേരിയുമായിരുന്നു മറ്റു പ്രധാന പരിപാടികൾ. കോവിഡ് മാനദണ്ഡം പാലിച്ച് സ്വദേശികളും വിദേശികളും ആഘോഷത്തിൽ പങ്കാളികളായി.
ദേശീയ പതാകയുടെയും ഭരണാധികാരികളുടെയും ചിത്രങ്ങൾകൊണ്ട് ആലേഖനം ചെയ്ത വാഹനങ്ങളുമായി തെരുവിലിറങ്ങി നൃത്തം ചെയ്തും ജനം നാടിന്റെ പിറന്നാൾ ആഘോഷമാക്കി. രക്തദാന ക്യാംപ് സംഘടിപ്പിച്ചും വെർച്വൽ സെമിനാർ സംഘടിപ്പിച്ചും മറ്റും പ്രവാസികളും ആഘോഷത്തിൽ പങ്കാളികളായി. ദേശീയ പതാകയുടെ പശ്ചാത്തലത്തിലുള്ള ഡൂഡിൽ ആർട്ടുമായി ഗൂഗിളും സൗദിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.