ചാന്ദ്ര പര്യവേക്ഷണത്തിന് 'റാഷിദ്' റോവർ
Mail This Article
ദുബായ് ∙ ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കി വൻ പര്യവേക്ഷണങ്ങൾ നടത്താൻ യുഎഇയുടെ ബൃഹദ് പദ്ധതി. ഇതുവരെ ആരും കടന്നു ചെന്നിട്ടില്ലാത്ത മേഖലകളിലാകും റോവർ പര്യവേക്ഷണം നടത്തുക. പൂർണമായും യുഎഇയിൽ നിർമിച്ച റോവറിന് 'റാഷിദ്' എന്നു പേരിട്ടതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ദുബായ് നവോത്ഥാനത്തിനു തുടക്കം കുറിച്ച ഷെയ്ഖ് റാഷിദിനോടുള്ള ആദരസൂചകമായാണിത്. അറബ് മേഖലയിലെ ആദ്യ ചാന്ദ്രദൗത്യമാകും ഇത്. 2024ലെ ദൗത്യത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ചന്ദ്രനിൽ ഇതിനു മുൻപ് ഒരു രാജ്യവും പര്യവേക്ഷണം നടത്താത്ത മേഖലകളിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണു ലക്ഷ്യം. റോബട്ടിക് റോവർ ആയിരത്തോളം ചിത്രങ്ങളും മറ്റു വിവരങ്ങളും ശേഖരിക്കും. മണ്ണിന്റെ ഘടന, പാറകൾ, പൊടിപടലങ്ങൾ, അന്തരീക്ഷം, ആണവ വികിരണം തുടങ്ങിയവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നാണു പ്രതീക്ഷ.
വിവിധ കോണുകളിലേക്കു തിരിയാൻ കഴിയുന്ന 4 ക്യാമറകൾ, 3ഡി ക്യാമറകൾ, മൈക്രോസ്കോപ്, തെർമൽ ഇമേജിങ് ക്യാമറകൾ എന്നിവ റോവറിൽ ഉണ്ടാകും. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ആണിത് വികസിപ്പിക്കുക. അടുത്തമാസം മാതൃകയുടെ അന്തിമരൂപം തയാറാകും. 2022ൽ നിർമാണം തുടങ്ങി 2023ൽ പരീക്ഷണഘട്ടങ്ങൾക്കു തുടക്കമിടും.