ദുബായിൽ കവർച്ചയ്ക്കിടെ ഇന്ത്യൻ ദമ്പതികളുടെ ദാരുണ കൊലപാതം; പാക്ക് സ്വദേശി പ്രതിയായ കേസ് കോടതിയിൽ
Mail This Article
ദുബായ് ∙ കവര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ ദമ്പതികളെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിയായ പാക്ക് സ്വദേശിയെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 24 വയസ്സുള്ള ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദുബായ് പ്രാഥമിക കോടതിയിലാണ് ഈ വർഷം ജൂണിൽ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ വിചാരണ നടക്കുന്നത്.
കൊലക്കുറ്റത്തിന് പുറമേ കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കുക, മോഷണം തുടങ്ങിയ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഗുജറാത്ത് സ്വദേശികളായ ഹിരന്‍ ആദിയ (40), വിധി ആദിയ എന്നീ ദമ്പതികളാണ് മരിച്ചത്. ഷാര്‍ജയില്‍ ബിസിനസ് നടത്തി വരികയായിരുന്നു മരിച്ച ദമ്പതികള്‍.
പരിചയം മുതലെടുത്തു, ലക്ഷ്യം പണംതന്നെ
വീട്ടിലെ ചില അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്ന പ്രതി, ദമ്പതികളുമായി നേരത്തെതന്നെ പരിചയപ്പെട്ടിരുന്നു. മതിലിന് മുകളിലൂടെ ചാടി ബാല്‍ക്കണിയിലൂടെയാണ് പ്രതി വീടിനുള്ളിലേക്ക് പ്രവേശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. 18, 13 വയസ്സുള്ള രണ്ട് പെണ്‍മക്കളങ്ങുന്ന കുടുംബം ആ സമയം നല്ല ഉറക്കത്തിലായിരുന്നു.
ആദ്യത്തെ പരിശോധനയിൽ 2000 ദിർഹമുള്ള പഴ്സ് വീടിനുള്ളിൽ നിന്ന് ലഭിച്ചു. തുടർന്ന് മുകളിലെ നിലയിലായിരുന്ന ദമ്പതികളുടെ മുറിയില്‍ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുന്നതിനിടയില്‍ ഹിരൻ ആദിയ ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. പലതവണ കുത്തിയായിരുന്നു കൊലപാതകം. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളെ കണ്ടത്. അലാറാം മുഴക്കാനും പൊലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വില്ലയുടെ സമീപത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. വില്ലയില്‍നിന്നും മോഷ്ടിച്ച ആഭരണങ്ങളും പിന്നീട് കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. ഷാർജയിലേക്ക് കടന്ന ഇയാള അവിടെ വച്ച് പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷണമായിരുന്നു ലക്ഷ്യമെന്നും ഇയാൾ പറഞ്ഞു.