കോവിഡ് കാലം ദുബായിൽ വിവാഹങ്ങളുടെ വസന്തകാലം; കണക്കുകൾ ഇങ്ങനെ
Mail This Article
ദുബായ് ∙ ലോകത്തിന്റെ എല്ലാ കോണിലുമുള്ള പോലെ കോവിഡിന്റെ പ്രശ്നങ്ങളുണ്ടെങ്കിലും കോവിഡ് കാലം ദുബായിൽ വിവാഹങ്ങളുടെ വസന്തകാലമെന്ന് കണക്കുകൾ. വിദേശികളും സ്വദേശികളും ഇണകളെ കണ്ടെത്തി വിവാഹകരാർ രൂപപ്പെടുത്തി ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഈ വർഷം സെപ്റ്റംബർ വരെ 3198 വിവാഹങ്ങളാണു എമിറേറ്റിൽ കോടതി വഴി റജിസ്റ്റർ ചെയ്തത്. വധുവും വരനും സ്വദേശികളായ 853 വിവാഹ കരാറുകൾ കോടതി സാക്ഷ്യപ്പെടുത്തി. മൊത്തം കല്യാണക്കരാറുകളുടെ 26.7 ശതമാനമാണിത്.
വരൻ സ്വദേശിയും വധു വിദേശിയുമായ 522 വിവാഹകരാറുകളും കോടതി സാക്ഷ്യപ്പെടുത്തി. സ്വദേശിനികളായ യുവതികൾ വിദേശികളായ യുവാക്കളെയും ജീവിത പങ്കാളിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള വിവാഹകരാറുകളും ഇതിൽ ഉൾപ്പെടും. കോടതി സാധൂകരണം നൽകിയ 16.3 ശതമാനം വിവാഹകരാറുകൾ ഇത്തരത്തിലുള്ളവയാണ്.
വിദേശികളുടെ വിവാഹത്തിനായി 1,823 കരാറുകളാണ് കോടതി രൂപപ്പെടുത്തിയത്. ആകെയുള്ള കരാറുകളിൽ പകുതിയിലധികവും ഇതാണ്. കോടതി റജിസ്റ്റർ ചെയ്തതിൽ 57 ശതമാനം. കോവിഡ് കാലത്ത് കോടതി പ്രതിനിധി ഓൺലൈനിൽ സന്നിഹിതനായാണ് വിവാഹകർമങ്ങൾക്ക് സാക്ഷിയായത്.
വിവാഹമോചനവും രേഖാമൂലമായി
കുടുംബ ജീവിതം കൂടുന്നതിന്റെ സൂചകമാണ് വിവാഹകരാറുകൾ. കോടതികൾക്കും കുടുംബങ്ങൾക്കും ഇതു സന്തോഷമാണെങ്കിൽ വിവാഹ മോചനത്തിനും കോടതികൾ ഔദ്യോഗിക വരുത്തുന്നുണ്ട്. ഈ വർഷം 9 മാസത്തിനിടെ 1074 വിവാഹമോചന കേസുകൾ കോടതി തീർപ്പാക്കി. ഇതിൽ 198 എണ്ണം സ്വദേശി ദമ്പതികൾ വേർപിരിഞ്ഞതാണ്.
ഭർത്താവ് സ്വദേശിയും ഭാര്യ വിദേശിയുമായ 158 വിവാഹമോചന കേസും കോടതി വഴി രേഖയാക്കി. വിദേശികളുടെ വിവാഹ മോചനവും കുറവല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 718 വിദേശ ദമ്പതികളാണു ഇക്കൊല്ലം വഴിപിരിഞ്ഞത്. ഈ വർഷം ആദ്യ പകുതി വരെ ദുബായിൽ 33.94 ലക്ഷം പേർ താമസിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.22 ലക്ഷം പേർ കൂടിയതായി ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.