ചെറിയ വാഹനാപകടങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം: ദുബായ് പൊലീസ് വ്യക്തമാക്കുന്നു
Mail This Article
ദുബായ് ∙ ദുബായിൽ ഇൗ വർഷം ജനുവരി മുതൽ വാഹനാപകടങ്ങളിലൂടെയുള്ള മരണനിരക്കിൽ 42% കുറവ് വന്നതായി ദുബായ് പൊലീസ്. 46 ശതമാനമാണ് ഇൗ കാലയളവിൽ രേഖപ്പെടുത്തിയ അപകട നിരക്ക്. ദുബായ് പൊലീസ് ജനറൽ ഡയറക്ടറേറ്റിന്റെ വാർഷിക കണക്കെടുപ്പിലാണ് ഇൗ വിവരം റിപോർട്ട് ചെയ്തത്. മരണനിരക്ക് കുറയ്ക്കാനും റോഡുകളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയും പ്രവർത്തിച്ചവരെ ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അഭിനന്ദിച്ചു.
വാഹനാപകടങ്ങളിൽ നിസാര പരുക്കേറ്റവർ–47.4%. സാരമായി പരുക്കേറ്റവർ–43.1%. ഗുരുതര പരുക്കേറ്റവരുടെ എണ്ണത്തിലും 10.2% കുറവ് രേഖപ്പെടുത്തി. ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. ഡ്രൈവർമാർ, യാത്രക്കാർ, കാൽനടക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തും. കഴിഞ്ഞ 9 മാസത്തിനിടെ ഗുരുതര ട്രാഫിക് നിയമലംഘനം നടത്തിയതിന് ഇതുവരെ 262,940 പിഴ ചുമത്തി.
ഇതുവരെ കൈകാര്യം ചെയ്തത് 772K ഫോൺ കോളുകൾ
ഇൗ വർഷം ജനുവരി മുതൽ ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രം കൈകാര്യം ചെയ്തത് 7,72,073 ഫോൺ കോളുകൾ. വിവിധ ആവശ്യങ്ങൾക്കാണ് ആളുകൾ പൊലീസ് സേവനം തേടിയത്. പൊതുജനങ്ങൾക്ക് 24 മണിക്കൂർ സേവനം ചെയ്യാൻ, പ്രത്യേകിച്ച് അവധി ദിനങ്ങളിലും വിശേഷാവസരങ്ങളിലും തങ്ങൾ സജ്ജരാണെന്ന് ജനറൽ ഡിപാർട്മെന്റ് ഒാഫ് ഒാപറേഷൻസ് കമാൻഡ് ആൻഡ് കണ്‍ട്രോൾ സെന്റര്‍ ഡയറക്ടർ കേണൽ തുർകി അബ്ദുൽ റഹ്മാൻ ബിൻ ഫാരിസ് പറഞ്ഞു.
901, 999 നമ്പരുകളുടെ വ്യത്യാസം മനസിലാക്കുക
പൊലീസ് സേവനങ്ങൾക്ക് വിളിക്കുന്ന ടോൾ ഫ്രീ നമ്പരുകളായ 901, 999 എന്നിവയുടെ വ്യത്യാസം ജനങ്ങൾ മനസിലാക്കണം. അടിയന്തര കാര്യങ്ങൾക്ക് മാത്രമേ 999 എന്ന നമ്പരിലേയ്ക്ക് വിളിക്കാവൂ. നിസാര കാര്യത്തിന് പോലും ഇൗ നമ്പരിലേയ്ക്ക് വിളിക്കുന്നത് മൂലം അടിയന്തര കാര്യങ്ങളിൽ കാലതാമസം വരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചെറിയ കാര്യങ്ങൾക്ക് 901 എന്ന നമ്പരിലേയ്ക്കാണ് വിളിക്കേണ്ടത്. കൂടാതെ, ദുബായ് പൊലീസ് ആപ്പ്, വെബ്സൈറ്റ് എന്നിവ ഉപയോഗിക്കുകയുമാവാം.