അജ്യാൽ ട്യൂൺസിൽ ഇന്ത്യൻ സ്പർശം
Mail This Article
ദോഹ∙ അജ്യാൽ ട്യൂൺസിന്റെ സംഗീതവിരുന്നിൽ ഇത്തവണയും ഇന്ത്യയുടെ കയ്യൊപ്പ്. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) എട്ടാമത് അജ്യാൽ ചലച്ചിത്രമേളയുടെ ഭാഗമായ അജ്യാൽ ട്യൂൺസ്‍ വെള്ളിയാഴ്ച രാത്രി ലുസെയ്ൽ മറീനയിലാണ് തുടങ്ങിയത്.
സ്വദേശികളും മലയാളികളുൾപ്പെടെയുള്ള ഇന്ത്യയുടെ പ്രതിഭകളും ചേർന്നാണു സംഗീതരാവൊരുക്കിയത്. കോവിഡ് സാഹചര്യമായതിനാൽ ഇത്തവണ ലുസെയ്ൽ മറീനയിൽ കാറിലിരുന്നാണ് കാണികൾ ട്യൂൺസ് ആസ്വദിച്ചത്. ഒരു മാസമായി സ്വദേശി കലാകാരിയും മേളയിലെ ക്യൂറേറ്ററുമായ ഡാന അൽമീരിന്റെ നേതൃത്വത്തിലായിരുന്നു സംഗീതപരിശീലനം.
ദോഹയിലെ പ്രധാന പ്രവാസി സംഗീത പഠന കേന്ദ്രമായ മ്യൂസിക് ലോഞ്ചിലെ അധ്യാപകരായ ആഷിഖ് ജൂഡ് (ഗിത്താർ), ജെറിൻ ജോസ് (പിയാനോ), ഇമ്മാനുവൽ വർഗീസ് (ഡ്രംസ്) വിദ്യാർഥികളായ വരുൺ അദ്വാനി, റിയ നരോത്ര, സവാന റോസ്, മിലോണി ബെറ, കരുൺ ശ്യാം, അവിത് ബെൻ മിറക്കിൾ, നിഷിത സതീഷ്‌കുമാർ എന്നിവരാണ് ട്യൂൺസിൽ ഇന്ത്യയുടെ കയ്യൊപ്പ് പതിപ്പിച്ചവർ. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച അജ്യാൽ ട്യൂൺസിലും ഇതേ സംഘം പങ്കെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 9.30 ന് നടക്കുന്ന അജ്യാൽ ട്യൂൺസോടെ ഇത്തവണത്തെ ചലച്ചിത്രമേള സമാപിക്കും.