യുഎഇയിൽ 4 കോവിഡ് മരണംകൂടി; 1205 പുതിയ രോഗികൾ, ഫുജൈറയിൽ ക്യാംപിങ് നിരോധിച്ചു
Mail This Article
അബുദാബി ∙ കോവിഡ്19 ബാധിതരായ നാലു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ മരിച്ചതായും ഇതോടെ ആകെ മരണം 552 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 1205 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 791 പേർ രോഗമുക്തി നേടിയതായും അധികൃതർ പറഞ്ഞു. ആകെ രോഗികൾ: 1,58,990. രോഗമുക്തി നേടിയവർ: 1,48,871. ചികിത്സയിൽ ഉള്ളത് 9,567 പേർ.
ഫുജൈറയിൽ ക്യാംപിങ് നിരോധിച്ചു
ഫുജൈറയിൽ ടെന്റ്, കാരവൻ എന്നിവയുൾപ്പെടെ എല്ലാത്തരത്തിലുള്ള മരുഭൂ താമസങ്ങളും (ക്യാംപിങ്) ഫുജൈറ അടിയന്തര നിവാരണ വിഭാഗം നിരോധിച്ചു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ കരുതിയാണിതെന്ന് ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗാനെം അൽ കഅബി പറഞ്ഞു.
മരുഭൂ ക്യാംപ് ചെയ്യുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഫുജൈറ. തണുപ്പുകാലത്ത് രാജ്യത്തിന്റെ മിക്ക ഭാഗത്ത് നിന്നും ഇവിടെ ആളുകൾ കുടുംബസമേതമെത്തി ടെന്റ് കെട്ടിയും കാരവനിലും രാത്രി ചെലവഴിക്കാറുണ്ട്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നതിനാൽ ഇപ്രാവശ്യം ഒട്ടേറെ പേർ ക്യാംപിങ്ങിന് പദ്ധതിയിട്ടിരുന്നു.
ആകെ പരിശോദന 15.8 ദശലക്ഷം പിന്നിട്ടു
പുതുതായി 110,952 കോവിഡ് പരിശോധനകൾ നടത്തിയതോട യുഎഇയിൽ ആകെ കോവിഡ് പരിശോധന 15.8 ദശലക്ഷം പിന്നിട്ടു. കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമായി തുടരുന്നു. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം.
സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.