ദുബായില്‍ സ്വദേശി വേഷത്തിൽ മറഡോണ; അവസാന ശ്വാസം വരെ യുഎഇയെ പ്രണയിച്ച പ്രിയതാരം
Mail This Article
ദുബായ് ∙ മറഡോണയുടെ ജീവിതത്തിൽ സുപ്രധാന അധ്യായം രചിച്ച രാജ്യമാണ് യുഎഇ. ഏറെക്കാലം ഇന്നാട്ടിൽ അദ്ദേഹം അത്യന്തം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞു. 2011 മുതൽ അൽവാസൽ ഫുട്ബോൾ ക്ലബിന്റെ പരിശീലകനായി. 2012 മുതൽ 2017 വരെ ദുബായ് എമിറേറ്റിന്റെ ഫുട്ബാൾ അംബാസഡറായും സേവനമനുഷ്ഠിച്ചു. 2017 മുതൽ ഒരു വർഷം ഫുജൈറ ഫുട്ബോൾ ടീമിനെയും പരിശീലിപ്പിച്ചു.
മറഡോണയ്ക്ക് എന്നും അതിശയിപ്പിക്കുന്ന രാജ്യമായിരുന്നു യുഎഇ. ദുബായിലെ ഒരു പരിപാടിയിൽ സ്വദേശി വേഷമണിഞ്ഞ് പ്രത്യക്ഷപ്പെട്ട് സദസ്സിനെയും ആരാധകരെയും പ്രിയതാരം ആവേശത്തിലാക്കി.
2015ലെ യുഎഇ ദേശീയ ദിനാഘോഷങ്ങളിൽ പൈതൃക നൃത്തത്തിന്റെ ചുവടുവച്ചു തദ്ദേശീയരിലൊരാളായി കളിക്കളത്തിലെന്ന പോലെ തിളങ്ങി. ഒരു അഭിമുഖത്തിൽ ഹൃദയം തുറന്നത് ഇങ്ങനെ 'എന്റെ അവസാന ശ്വാസം വരെ ഈ നാടിനെ ഞാൻ പ്രണയിക്കും'!
ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസീസ് മാർപ്പാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ട്വിറ്ററിൽ അദ്ദേഹം സഹിഷ്ണതയയ്ക്കും മതങ്ങൾക്കിടയിലുള്ള സംവേദനത്തിനും വഴി തുറക്കുന്ന യുഎഇ യുടെ നിലപാടിനെ അകമഴിഞ്ഞു പിന്തുണച്ചു. ജന്മനാട് പോലെ സർവ സ്വാതന്ത്ര്യത്തോടെ ആഹ്ലാദഭരിതനായാണു ഫുട്ബോൾ ഇതിഹാസം യുഎഇയിൽ ജീവിച്ചത്.
സ്വദേശത്തേക്ക് തിരിച്ചു പോയ അദ്ദേഹം കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുഎഇയിലെ കായിക താരങ്ങളെ ഉപദേശിച്ചത് ഇങ്ങനെയായിരുന്നു.
'പരിശീലനവും പ്രാർഥനയും നിങ്ങൾ നിർത്തരുത്. കാരണം നമ്മളെല്ലാം ഭൂമുഖത്തെ ഏറ്റവും വലിയ വെല്ലുവിളിക്കു മുന്നിലാണ് '. വീണ്ടും വരാമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഏറ്റവുമൊടുവിൽ യാത്രയായത്. പക്ഷേ, ലോക കായിക പ്രേമികൾ ഉറ്റുനോക്കിയിരുന്ന ആ ചലനം അവസാനിച്ചു.