സഹകരണം ശക്തമാക്കാൻ ഇന്ത്യ– യുഎഇ ചർച്ച
Mail This Article
അബുദാബി ∙ ഹ്രസ്വസന്ദർശനത്തിനായി യുഎഇയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച.
കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ മാറ്റങ്ങളും നടപടികളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിലയിരുത്തി. മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങളിലെ നിലപാടുകളും അറിയിച്ചു. യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കു നൽകുന്ന പരിഗണനയ്ക്ക് മന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.
യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, അബുദാബി എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്റൂഇ, ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പ്രവാസി ഇന്ത്യക്കാരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയ മന്ത്രി കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യം കരകയറുന്നതായി അഭിപ്രായപ്പെട്ടു. പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംഘടനാ വക്താക്കൾ മന്ത്രിയെ ധരിപ്പിച്ചു. യുഎഇ സന്ദർശനം പൂർത്തിയാക്കി മന്ത്രി സെയ്ഷെൽസിലേക്കു മടങ്ങി.