അഞ്ചു വർഷത്തിനിടെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് 2430 പേരെ
Mail This Article
ദുബായ് ∙ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 2430 പേരെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 8.9 ബില്യൻ വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ പിടികൂടിയതായും പൊലീസ് അറിയിച്ചു.
2,145 സാമ്പത്തിക കുറ്റകൃത്യങ്ങൾ
ഇതേ കാലയളവിൽ ദുബായിൽ 2145 സാമ്പത്തിക കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. ദുബായ് പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വിഭാഗം 2,430 പേരെ അറസ്റ്റ് ചെയ്യുകയും 8 ബില്യൻ, 966 ദശലക്ഷം ദിർഹമിന്റെ വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തതായി സിെഎഡി ജനറൽ വിഭാഗം ഡയറക്ടർ ബ്രി.ജമാൽ സാലെം അൽ ജല്ലാഫ് പറഞ്ഞു. വിവിധ ബ്രാൻഡുകളുടെ അധികൃതരുമായി ദുബായ് പൊലീസ് നിരന്തരം നടത്തിയ ചർച്ചകളിലൂടെയാണ് സാമ്പത്തിക കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ സാധിച്ചത്.
തട്ടിപ്പുകൾ പലതരം
വ്യാപാര മേഖലയിലെ തട്ടിപ്പ്, വ്യാജ ഉത്പന്നങ്ങൾ, പണം ഇരട്ടിപ്പ്, ചെപ്പടിവിദ്യ, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയതെന്ന് ആന്‍റി ഇക്കണോമിക് ക്രൈം വിഭാഗം ഡയറക്ടർ കേണൽ സലാഹ് ബുഅസിബ പറഞ്ഞു. ആന്റി കൗണ്ടർഫീറ്റ്സ്, ആന്റി ഫ്രോഡ്, ആന്റി കൊമേഴ്സ്യൽ, പൈറസി വിഭാഗങ്ങളിലായി 246 കേസുകൾ റജിസ്റ്റർ ചെയ്തു. 307 പേർ അറസ്റ്റിലാവുകയും ഇവരിൽ നിന്ന് 2,550,216,374 ത്തിലേറെ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
വ്യാജ ഉത്പന്നങ്ങൾ; 23 കേസുകൾ
ആന്റി കൗണ്ടർഫീറ്റ്സ് വിഭാഗം 23 കേസുകൾ റജിസ്റ്റർ ചെയ്തു. 37 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ആന്റി കൊമേഴ്സ്യൽ ഫ്രോഡ് വിഭാഗം 68 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 105 പേരെ അറസ്റ്റ് ചെയ്തു. ആന്‍റി പൈറസി വിഭാഗം 155 കേസുകൾ റജിസ്റ്റർ ചെയ്തു. 165 പേരെ പിടികൂടി.