വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ നിർമാണ നീക്കത്തെ ശക്തമായി അപലപിച്ചു സൗദി
Mail This Article
റിയാദ്∙ വെസ്റ്റ് ബാങ്കിൽ 800 പാർപ്പിട യൂണിറ്റുകൾ സ്ഥാപിക്കാനുള്ള ഇസ്രയേൽ നീക്കത്തെ ശക്തമായി അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്ര്യാലയം അറിയിച്ചു. രാജ്യാന്തര ധാരണകളുടെ കടുത്ത ലംഘനമാണു പുതിയ തീരുമാനം. ഇതു സമാധാന ശ്രമങ്ങൾക്കു വീണ്ടും ഭീഷണി ഉയർത്തുമെന്നും രണ്ടു രാജ്യങ്ങൾ എന്ന പരിഹാര ശ്രമത്തെ ദുർബലപ്പെടുത്തുമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി.
അധിനിവേശ വെസ്റ്റ് ബാങ്കിൽ 800 ജൂത കുടിയേറ്റക്കാരുടെ വീടുകൾക്കുള്ള നിർമാണ പദ്ധതിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുള്ളത്. .ഇതു പലസ്തീന്റെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. രാജ്യാന്തര തലത്തിലെ മിക്ക രാജ്യങ്ങളും നടപടിയെ അപലപിച്ചിട്ടുണ്ട്. എന്നാൽ രാജ്യാന്തര നിയമം ലംഘിക്കുന്നുവെന്ന ദീർഘകാല യുഎസ് നിലപാട് ഉപേക്ഷിച്ച് വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റുകൾ നിർമിക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ ട്രംപ് ഭരണകൂടം പിന്തുണച്ചിരിക്കുകയാണ്. നിർമാണം എന്നു തുടങ്ങുമെന്ന് അറിയിപ്പിൽ ഇല്ല. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പും ഉൾക്കൊള്ളുന്ന പ്രദേശമാണ് പലസ്തീനികൾ സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ചു കിട്ടണമെന്നു പറയുന്നത്.
1967 ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത ഭൂമിയാണ് വെസ്റ്റ്ബാങ്കും കിഴക്കൻ ജറുസലേമും. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ ഈ മേഖലയിൽ സുരക്ഷയോ സ്ഥിരതയോ ഉണ്ടാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസും ഇസ്രയേലിന്റെ നീക്കത്തെ അപലപിച്ചു. പലസ്തീനികൾ അവരുടെ ഭാവി ഭരണകൂടത്തിനായി ആഗ്രഹിക്കുന്ന പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിൽ ചിതറിക്കിടക്കുന്ന ജനവാസ കേന്ദ്രങ്ങളിൽ സ്വയം ഭരണമില്ലാത്ത 3 ദശലക്ഷം പലസ്തീനികളോടൊപ്പം 500,000 ത്തോളം ഇസ്രായേലികൾ കഴിയുന്നുണ്ട്.