ഗൾഫിൽ ആയുർവേദ ചികിൽസാ കേന്ദ്രങ്ങൾക്ക് പ്രിയമേറുന്നു
Mail This Article
ദുബായ്∙ ഗൾഫിൽ ആയുർവേദ ചികിൽസാ കേന്ദ്രങ്ങൾക്ക് പ്രിയമേറുന്നതായി ഈ മേഖലയിലെ പ്രമുഖർ. ഇന്ത്യയിലെ ആയുഷ് മന്ത്രാലയം പോലുള്ള സംവിധാനങ്ങൾക്ക് ഈ രംഗത്തെ വളർച്ചക്ക് പിന്തുണ നൽകാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി.
ജീവിതശൈലീ രോഗങ്ങൾക്ക് അറബികൾ ആയുർവേദ ചികിൽസ തേടുന്ന പ്രവണത വർധിക്കുന്നു. കേരളത്തിലെ കോട്ടക്കൽ ഉൾപ്പെടെയുള്ള ആയുർവേദ ചികിൽസാ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന അറബികളുടെ എണ്ണം വർധിക്കുകയാണ്. അതുകൊണ്ട് തന്നെ ആയുർവേദ ചികിൽസയുടെ വിശ്വാസ്യത ഗൾഫിൽ വർധിച്ചിട്ടുണ്ടെന്ന് കോട്ടക്കൽ ഗ്രീൻ ലൈഫ് ആയുർവേദിക് സെന്ററിലെ മെഡിക്കൽ ഓഫിസർ ഡോ.അൻവർ നിസാമുദ്ദീൻ പറഞ്ഞു. കോവിഡാനന്തരം ആരോഗ്യം വീണ്ടെടുക്കുന്നതിനും പ്രത്യേക ചികിൽസകൾ ആയുർവേദത്തിൽ ലഭ്യമാണ്. തനത് ആയുർവേദ ചികിൽസയും മരുന്നുകളും ഉറപ്പ് നൽകുന്ന കോട്ടക്കൽ ഗ്രീൻലൈഫിന്റെ പുതിയ സംരംഭം ഖിസൈസ് അൽനഹ്ദ മെട്രോ സമീപം അബ്ദുല്ല മാജിദ് റാഷിദ് അല്‍അലി ഇന്ന്(വ്യാഴം) ഉദ്ഘാടനം ചെയ്യും.
കോട്ടക്കൽ ആര്യവൈദ്യശാലയുടെ മരുന്നുകളാണ് ഇവിടെ ഉപയോഗിക്കുകയെന്ന് മെഡിക്കൽ ഓഫിസർമാരായ ഡോ. അപര്‍ണാ നിഖിൽ, ഡോ. ജിന്‍സ ആകാശ് എന്നിവർ പറഞ്ഞു. ആയൂർവേദ ചികിൽസക്ക് ഇൻഷുറൻസ് റീ ഇംപേഴ്സ്മെന്റും ലഭ്യമാക്കും. ചെയര്‍മാന്‍ സോമരാജന്‍ എ.ആര്‍, മാനേജിങ് പാര്‍ട്ണര്‍മാരായ നിസാമുദ്ദീന്‍, വിനോദ് വര്‍ഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.