എംബിസെഡ് സാറ്റ് നിർമാണത്തിന് വേഗമേറി
Mail This Article
ദുബായ്∙ തദ്ദേശീയ ഉപഗ്രഹമായ എംബിെസഡ് സാറ്റ് പദ്ധതി അതിവേഗം പുരോഗമിക്കുന്നു. സുപ്രധാന ഘടകങ്ങളുടെ നിർമാണം യുഎഇ എൻജിനീയർമാർ വേഗത്തിലാക്കി. ബേസ് അഡാപ്റ്റർ പൂർത്തിയായി.
യുഎഇ കേന്ദ്രമായുള്ള കമ്പനികളാണു ഭൂരിഭാഗം ഘടകങ്ങളും നിർമിക്കുന്നത്.
ഗൾഫ് മേഖലയിൽ പുതിയൊരു ചരിത്രം രചിച്ച് 2023നാണ് വിക്ഷേപണം.
3ഡി സാങ്കേതികവിദ്യകൾ കൂടി ഉപയോഗപ്പെടുത്തിയാണ് ഉപഗ്രഹ ഘടക നിർമാണം. രൂപകൽപന, നിർമാണം തുടങ്ങിയവയുടെ പൂർണ നേതൃത്വവും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർക്കാണ്. 200 ശാസ്ത്രജ്ഞരും എൻജിനീയർമാരും പങ്കാളികളാണ്.
നിരീക്ഷണം ഉൾപ്പെടെയുള്ള സുപ്രധാന ദൗത്യങ്ങൾക്കു വിക്ഷേപിക്കുന്ന നാലാമത്തെ ഉപഗ്രഹമാണിത്. തദ്ദേശീയ നിർമിത ഖലീഫസാറ്റ് 2018ൽ വിക്ഷേപിച്ചു. 2009ൽ ദുബായ് സാറ്റ്-1, 2003ൽ ദുബായ്സാറ്റ്-2.
ഉപഗ്രഹങ്ങൾ തദ്ദേശീയമായി നിർമിച്ചു ചെലവ് കുത്തനെ കുറയ്ക്കുകയും ഭാവിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കുകയുമാണു ലക്ഷ്യം.
ഇനിയുള്ള 5 പതിറ്റാണ്ടുകളിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കു പ്രധാന പങ്കുവഹിക്കാൻ ബഹിരാകാശ മേഖലയ്ക്കു കഴിയുമെന്നാണു പ്രതീക്ഷ.
സ്പേസ് മൈനിങ്, സ്പേസ് സ്റ്റേഷനുകൾ, സ്പേസ് ടൂറിസം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, പുനർസംസ്കരണ സംവിധാനങ്ങൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ എന്നിവയിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കും.