കോവിഡ് ബാധിച്ച പ്രവാസിയെ കേരളത്തിലെത്തിച്ചു; രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിക്കുന്നത് ആദ്യം
Mail This Article
ദുബായ് ∙ യുഎഇയിൽ നിന്ന് ആദ്യമായി ഒരു കോവിഡ് ബാധിച്ച മലയാളിയെ കേരളത്തിലേയ്ക്ക് കൊണ്ടുപോയി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കോഴിക്കോട് മണാശ്ശേരി ചേന്ദമംഗലൂർ സ്വദേശി അബ്ദുൽ ജബ്ബാർ ചെട്ട്യനെ(81)യാണ് തുടർ ചികിത്സയ്ക്കായി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ചാർടേർഡ് വിമാനത്തിൽ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. ഇതാദ്യമാണ് കോവിഡ് രോഗിയെ വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നത്.
യുഎഇ, ഇന്ത്യൻ സർക്കാരുകൾ, മലപ്പുറം, കോഴിക്കോട് കളക്ടറേറ്റുകൾ, കോഴിക്കോട് എയർപോർട് പബ്ലിക് ഹെൽത്ത് ഒാഫീസർ തുടങ്ങിയവരിൽ നിന്ന് അനുമതി വാങ്ങി, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു നടപടിയെന്ന് ഇതിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ കോൺസുലേറ്റ് മെഡിക്കൽ ടീം അംഗവുമായ പ്രവീൺ കുമാര്‍ പറഞ്ഞു.
അജ്മാൻ കേന്ദ്രീകരിച്ച് വ്യാപാരം നടത്തിയിരുന്ന അബ്ദുൽ ജബ്ബാറിന് ഇൗ മാസം 6 നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയയും മറ്റു അസുഖങ്ങളും കലശലായതോടെ പ്രശ്നം ഗുരുതരമാവുകയും നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിക്കുകയുമായിരുന്നു.
ഇന്ത്യയിലും യുഎഇയിലും സേവനം നടത്തുന്ന യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫർ സർവീസസിന്റെ എയർ ആംബുലൻസ് കമ്പനിയിലാണ് യാത്രയ്ക്ക് സഹായമായത്. കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് തുടർ ചികിത്സ.