ദുബായിൽ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം അടുത്ത വർഷം ദീപാവലി നാളിൽ
Mail This Article
ദുബായ്∙ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം അടുത്ത വർഷം ഒക്ടോബറിൽ ദീപാവലിക്കു തുറക്കുമെന്നു അധികൃതർ. ക്ഷേത്രത്തിന്റെ അടിസ്ഥാന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായെന്നും ബാക്കി നിർമാണങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും സിന്ധി ഗുരു ദർബാർ ടെംപിൾ ട്രസ്റ്റികളിൽ ഒരാളും ഇന്ത്യൻ വ്യവസായ പ്രമുഖനുമായ രാജു ഷെറോഫ് വ്യക്തമാക്കി.
1950ൽ ബർദുബായിലെ സൂഖ് ബനിയാസിൽ തുറന്ന സിന്ധി ഗുരുദർബാർ ക്ഷേത്രത്തിന്റെ അനുബന്ധ ക്ഷേത്രമായാവും ജബൽ അലിയിൽ പുതിയതു തുറക്കുക. ദുബായിലെ ഏക ഗുരുദ്വാരയായ ജബൽ അലി ഗുരു നാനാക് ദർബാറിനു സമീപമാണ് പുതിയ ക്ഷേത്രം നിർമിക്കുന്നത്. ഇതോടെ ഈ ക്ഷേത്രം വിവിധ ആരാധനാലയങ്ങളുടെ സംഗമ ഭൂമി കൂടിയാകും.
വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളും ഈ പ്രദേശത്തുണ്ട്. 11 മൂർത്തികളാവും ക്ഷേത്രത്തിൽ ഉണ്ടാകുക. മതസഹിഷ്ണുതയ്ക്കു പേരു കേട്ട യുഎഇയിൽ ഭരണാധികാരികളോടുള്ള നന്ദി സൂചകമായി അറേബ്യൻ വാസ്തുശിൽപ മാതൃകയിലാണു ക്ഷേത്രം നിർമിക്കുന്നതെന്നും രാജു ഷെറോഫ് ചൂണ്ടിക്കാട്ടി.
നാലായിരം ചതുരശ്ര അടിയിലുള്ള ഹാളിൽ ഭക്തർക്ക് സാംസ്കാരിക പരിപാടികളും യോഗങ്ങളും നടത്താനുള്ള സൗകര്യവുമുണ്ട്.കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ക്ഷേത്ര നിർമാണം തുടങ്ങിയത്.75000 ചതുരശ്ര അടിയാണ് ക്ഷേത്രവിസ്തീർണം.