ഗുരുതരാവസ്ഥയിൽ മലയാളിക്ക് സുമനസ്സുകളുടെ കൈത്താങ്ങ്; നാട്ടിലെത്തിച്ചു
Mail This Article
ദുബായ് ∙ ഹൃദയ ശസ്ത്രക്രിയയെ തുടർന്നു 91 ദിവസമായി റാസൽഖൈമ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ തൃശൂർ തളിക്കുളം സ്വദേശിയെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. മസ്തിഷ്ക രക്തസ്രാവം കൂടി ഉണ്ടായതോടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നിരുന്നു.
ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്നാണ് കോൺസുലേറ്റിന്റെ സഹായത്തോടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് സാമൂഹിക പ്രവർത്തകനായ ശ്രീധരൻ പ്രസാദ് പറഞ്ഞു. ഇന്നലെ രാവിലെ 9.50ന് ദുബായിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലാണു പുറപ്പെട്ടത്. രോഗിയോടൊപ്പം ഭാര്യയും 2 മക്കളുമുണ്ട്. രോഗിയുടെ ടിക്കറ്റിനുള്ള തുക ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടിൽ നിന്നാണ് അനുവദിച്ചത്. ഭാര്യയ്ക്കും നഴ്സിനുമുള്ള ടിക്കറ്റ് എയർ ഇന്ത്യ സൗജന്യമായി നൽകി.
ചികിത്സാ ചെലവായ 6.54 ലക്ഷം ദിർഹം ആശുപത്രി അധികൃതർ ഒഴിവാക്കി. ഈ മാസം 11ന് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ദുബായ് വിമാനത്താവളത്തിൽ നിന്നു തിരികെ പോരേണ്ടി വന്നിരുന്നു.