താനൊരു 'സംഭവ'മെന്നു കാണിക്കാൻ വ്യത്യസ്ത വഴി തേടി; ഒടുവിൽ യുവ വ്യവസായി ജയിലിൽ
Mail This Article
ദുബായ്∙ താനൊരു 'സംഭവ'മാണെന്ന് മറ്റുള്ളവരെ കാണിക്കാൻ വ്യത്യസ്ത വഴി തേടിയ യുവ വ്യവസായിയെ എത്തിച്ചത് ജയിലിൽ. കൂടാതെ, രണ്ടു ലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചു. യൂറോപ്പുകാരനായ വ്യവസായിയാണു ദുബായിലെ തെരുവിൽ വ്യാജ യൂറോ നോട്ടുകൾ പറത്തുകയും അതു സ്വയം വിഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു പിടിയിലായത്.
കഴിഞ്ഞദിവസം അൽഖൂസ് വ്യവസായ മേഖലയിലായിരുന്നു സംഭവം. 500 യൂറോ ബാങ്ക് നോട്ടുകളുടെ വ്യാജനാണു കാറിൽ സഞ്ചരിച്ചു വ്യവസായി പറത്തിക്കളിച്ചത്. ഇടയ്ക്ക് കുറേ തൊഴിലാളികളെ കണ്ടപ്പോൾ അവർക്കു നേരെയും പണം എറിഞ്ഞു. പണം വാരാൻ തൊഴിലാളികൾ ധൃതിപ്പെടുന്നതു കണ്ട് ആസ്വദിക്കുകയും അതെല്ലാം വിഡിയോയിൽ പകർത്തുകയുമായിരുന്നു. ഈ വിഡിയോ വൈറലായപ്പോൾ പൊലീസ് ഇയാളെ തേടിയിറങ്ങി. വൈകാതെ പിടികൂടി കോടതിയിൽ ഹാജരാക്കി. താൻ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് ഇയാൾ കോടതിയിൽ മൊഴി നൽകി. 7,40,000 യുഎസ് വ്യാജ ഡോളർ കൈവശമുണ്ടെന്നും ഇയാൾ സമ്മതിച്ചു.
ഒരു ഏഷ്യക്കാരനിൽ നിന്ന് 1,000 ദിർഹം നൽകിയാണ് യൂറോ ബിൽസ് സ്വന്തമാക്കിയത്. വ്യാജ കറൻസി വിൽക്കുമ്പോൾ ഏഷ്യക്കാരനെ പൊലീസ് കൈയോടെ പിടികൂടി. ഇയാൾക്കും ജയിൽ ശിക്ഷ ലഭിച്ചു.