റമസാനു മുന്നോടിയായി ദുബായ് പൊലീസിന്റെ യാചക നിർമാർജന ക്യാംപെയിൻ
Mail This Article
ദുബായ്∙റമസാനു മുന്നോടിയായി ദുബായ് പൊലീസ് യാചക നിർമാർജന ക്യാംപെയിൻ ആരംഭിച്ചു. റമാസാന്‍ മുഴുവൻ നീണ്ടുനിൽക്കുന്ന ക്യാംപെയിനുമായി ഇസ്‌ലാമിക് അഫയേഴ്സ്, ദുബായ് എമിഗ്രേഷൻ, മുനിസിപാലിറ്റി എന്നിവ സഹകരിക്കുന്നു.
പ്രധാനമായും യാചകരെ പ്രോത്സാഹിപ്പിക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണു വിരുദ്ധ ക്യാംപെയിൻ വഴി ചെയ്യുന്നത്. റമസാനിൽ പ്രത്യേകിച്ചു യാചകരെ അകറ്റി സമൂഹ സുരക്ഷ ഉറപ്പാക്കുമെന്നു സിെഎഡി ഡയറക്ടർ ബ്രി. ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനിടെ ദുബായിൽ നിന്നു വിവിധ രാജ്യക്കാരായ 842 യാചകരെ പിടികൂടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും തെരുവുകളിലുമെത്തുന്ന യാചകർക്കു പണം നൽകാതെ ജീവകാരുണ്യ വിഭാഗത്തിൽ ഏൽപിക്കാൻ ശ്രദ്ധിക്കണമെന്നു സിെഎഡി ഇൻഫ്ലേറ്റേഴ്സ് വിഭാഗം ഡയറക്ടർ കേണൽ അലി സാലിം പറഞ്ഞു. റമസാൻ ആയതോടെ പലയിടത്തും യാചകർ കൂട്ടമായെത്തിയിട്ടുണ്ട്. അവർ പറയുന്ന സങ്കടക്കഥകൾ വിശ്വസിച്ച് സഹായധനം നൽകുന്നവരെ ഇവരെ നിയമലംഘനങ്ങളിൽ പങ്കാളിയാകുന്നു. ദുബായിൽ ലുലു വില്ലേജിൽ അടുത്ത കാലത്തായി കൂട്ടത്തോടെ യാചകരെ കണ്ടുവരുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരെയും വഴിയാത്രക്കാരെയുമെല്ലാം ഇവർ ഇരകളാക്കുന്നു.
എവിടെയെങ്കിലും യാചകരെ കണ്ടാൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ– 901, ’പൊലീസ് െഎ'; ഇ–ക്രൈം പ്ലാറ്റ് ഫോം- www.ecrime.ae.