ആശ്വാസമേകി വെർച്വൽ ചാർട്ടർ സ്കൂൾ പണമില്ലെങ്കിലും പഠനം മുടങ്ങില്ല
Mail This Article
അബുദാബി∙ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം പഠനം നിർത്തേണ്ടിവന്ന വിദ്യാർഥികളെ വിദ്യയുടെ ലോകത്തേക്കു ആനയിച്ച് അബുദാബി വെർച്വൽ ചാർട്ടർ സ്കൂൾ. 15 രാജ്യക്കാരായ 579 വിദ്യാർഥികൾക്കു സൗജന്യമായി പഠിക്കാനുള്ള സൗകര്യമാണ് വെർച്വൽ സ്കൂൾ ഒരുക്കുന്നതെന്നു അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ചെയർപഴ്സൺ സാറ മുസല്ലം അറിയിച്ചു.
ഫീസ് താങ്ങാനാകാതെ സ്കൂൾ പഠനം നിർത്തിയവർക്കായി 2020 ഒക്ടോബറിലാണ് വെർച്വൽ സ്കൂൾ തുടങ്ങിയത്. നിലവിൽ 5 മുതൽ 11 വരെയുള്ള ക്ലാസുകളിൽ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ചാണ് പഠനം. വൈകാതെ വിദേശ സിലബസിൽ പഠിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. പഠനത്തിനായി സ്കൂൾ സൗജന്യമായി നൽകുന്ന ഉപകരങ്ങൾ ആവശ്യം കഴിഞ്ഞാൽ തിരിച്ചുനൽകണം. വെർച്വൽ സ്കൂളിൽ ചേരുന്നതിനു മുൻപ് നേരത്തെ പഠിച്ചിരുന്ന സ്കൂളിലെ ഫീസ് കുടിശിക തീർക്കണമെന്നും നിർദേശമുണ്ട്.
ഇവിടെ പഠിക്കുന്ന കുട്ടികൾക്കു പിന്നീട് സാധാരണ സ്കൂളിൽ ചേർന്നു പഠിക്കാൻ അവസരമൊരുക്കും. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി.