ADVERTISEMENT

ദുബായ് ∙ ജീവനക്കാരുടെ സന്തോഷത്തിനായി 'ഹാപ്പിനസ് ഡിവിഷൻ' ആവിഷ്കരിച്ചുകൊണ്ട് പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. പതിനാറോളം രാജ്യങ്ങളിൽ സാമുദ്രിക വ്യവസായ ശൃംഖലകളുള്ള ഏരീസ് ഗ്രൂപ്പ് ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രത്യേക പദ്ധതികളാണ് ജീവനക്കാർക്കായി ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയിയുടെ മകളും നേവൽ ആർക്കിടെക്റ്റുമായ നിവേദ്യ സോഹൻ റോയ് ആണ് ഇത്തരമൊരു ആശയത്തിലധിഷ്ഠിതമായ പരിശീലനക്രമം ചിട്ടപ്പെടുത്തി അവയ്ക്ക്  നേതൃത്വം നൽകുന്നത്. 

ജീവനക്കാർക്ക് വേണ്ടി വിപുലമായ കൗൺസലിംഗ് സെഷനുകൾ ആരംഭിച്ചുകൊണ്ടായിരുന്നു സൈക്കോളജിസ്റ്റ് കൂടിയായ നിവേദ്യ 'ഹാപ്പിനെസ്സ് പ്രോജെക്റ്റി'നു  തുടക്കമിട്ടത്. ജീവനക്കാർ പൊതുവിൽ അനുഭവിക്കുന്ന തൊഴിൽപരമായ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള നടപടികൾക്കായിരുന്നു ആദ്യഘട്ടത്തിൽ പ്രാമുഖ്യം. തുടർന്ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ശാരീരികവും മാനസികവുമായ വികസനം ലക്ഷ്യമാക്കി ഓരോ മാസവും വ്യത്യസ്ത പദ്ധതികൾക്ക് രൂപം നൽകി. ജീവനക്കാർക്കായി ചെറിയ ചലഞ്ചുകളും ക്യാഷ് അവാർഡുകളും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നിശ്ചയിച്ചു.  

ആരോഗ്യസംരക്ഷണത്തിലൂന്നിയായിരുന്നു ആദ്യ മാസത്തെ ചലഞ്ചുകൾ. തുടർന്ന് ജീവനക്കാരുടെ കലാപരമായ കഴിവുകൾ കണ്ടെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യേക പേജുകൾ ആരംഭിച്ചു. ജോലിയും കരിയറുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നിശ്ചിതസമയത്ത് പൂർത്തിയാക്കിയ ജീവനക്കാർക്കെല്ലാം പണക്കിഴികൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി.  ഇങ്ങനെ ഓരോ മാസവും പുതിയ ചലഞ്ചുകൾ ആരംഭിച്ച്, ജീവനക്കാരുടെ താൽപര്യത്തിനനുസരിച്ച് അതിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുക വഴി ഓരോ ജീവനക്കാരനേയും അവരറിയാതെ തന്നെ വ്യക്തിത്വ വികസന പദ്ധതികളുടെ ഭാഗമാക്കുവാൻ നിയയ്ക്ക് സാധിച്ചു.

ജീവനക്കാർക്ക് അൻപത് ശതമാനം ഓഹരികൾ വിതരണം ചെയ്തിട്ടുള്ള ലോകത്തെ തന്നെ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിൽ ഒന്നുകൂടിയാണ് ഏരീസ് ഗ്രൂപ്പ്‌. ഒപ്പം  ജീവനക്കാരുടെ മാതാപിതാക്കൾക്ക് മാസാമാസം പെൻഷൻ വിതരണം ചെയ്യുക, വീട്ടുജോലി ചെയ്യുന്ന പങ്കാളിക്ക് ശമ്പളം ഏർപ്പെടുത്തുക, നിശ്ചിത കാലാവധി പൂർത്തിയാക്കിയ ജീവനക്കാർക്ക് ആവശ്യമുള്ളപക്ഷം  മാന്യമായ റിട്ടയർമെന്റിന് അവസരമൊരുക്കുക, ജീവനക്കാർക്ക് അപ്രതീക്ഷിത വിയോഗം സംഭവിച്ചാൽ അവരുടെ മാതാപിതാക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുക, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി എഡ്യൂക്കേഷണൽ അലവൻസും സ്കോളർഷിപ്പുകളും കൊടുക്കുക, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രോത്സാഹനമേകുക, ജീവനക്കാർക്കായി ഹെൽത്ത് മാനേജ്മെന്റ് സംവിധാനം സൃഷ്ടിയ്ക്കുക, സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയെല്ലാം ഏരീസ് ഗ്രൂപ്പിന്റെ മാത്രം പ്രത്യേകതകളാണ്.

കോവിഡിനെത്തുടർന്ന് ആഗോള തൊഴിൽ രംഗം വീണ്ടും ഒരു മാന്ദ്യത്തിലേക്ക് കടക്കുമോ എന്നുള്ള ആശങ്കകൾ ശക്തമാകുമ്പോൾ വിവിധ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും മാനസികപ്രശ്നങ്ങൾ കൂടുകയാണ്. സന്തോഷവും ശുഭാപ്തി വിശ്വാസവും മനസ്സിൽ നിലനിർത്തുക എന്നത് മാത്രമാണ് ഇതിനുള്ള ഒരു പരിഹാരം. ഈയൊരു ചിന്തയെ തുടർന്നാവാം, രാഷ്ട്രീയക്കാർ പോലും ഇന്ന് ഒരു ഹാപ്പിനെസ്സ്  മന്ത്രാലയം രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മധ്യപ്രദേശ് മന്ത്രിസഭയിൽ ഇത്തരമൊരു മന്ത്രാലയം ഉണ്ടായിരുന്നു. ആന്ധ്രാപ്രദേശിലും ഉണ്ട്. കേരളത്തിൽ ഒരു "ഹാപ്പിനെസ്സ് മന്ത്രാലയ'ത്തിന് രൂപം നൽകുമെന്ന് കേരളത്തിലെ ഒരു പ്രമുഖ മുന്നണി, അവരുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്തായാലും ഗവൺമെന്റ്കളും ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും ഇതിനെക്കുറിച്ച് ഗൗരവമായി പഠിച്ച് വരുമ്പോൾ, സന്തോഷം കൊടുക്കാൻ ഒരു ഡിവിഷൻ തന്നെ തുടങ്ങാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ന് ഏരീസ് ഗ്രൂപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com