വാക്സീൻ രണ്ടാം ഡോസ്; പ്രചരിക്കുന്നത് അഭ്യൂഹമെന്ന് ആരോഗ്യ മന്ത്രാലയം
Mail This Article
റിയാദ് ∙ പാർശ്വഫലങ്ങൾ ഭയന്നാണ് സൗദിയിൽ കോവിഡ് പ്രതിരോധ വാക്സീന്‍റെ രണ്ടാം ഡോസ് നീട്ടിയതെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അഭ്യൂഹം മാത്രമാണെന്നും രണ്ടാം ഡോസിനുള്ള ഷെഡ്യൂൾ ഉടൻ നിശ്ചയിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു തരത്തിലുമുള്ള ആശങ്കകൾക്കും വകയില്ല.
വാക്സീന്റെ രാജ്യാന്തര വിതരണത്തിൽ സംഭവിച്ച കാലതാമസമാണു രണ്ടാം ഡോസിനുള്ള തീയതി പുതുക്കി നിശ്ചയിക്കാൻ ഇടയാക്കിയത്. മറ്റുതരത്തിലുള്ള എല്ലാ പ്രചാരണങ്ങളും മന്ത്രാലയം നിരസിച്ചു.
ഏപ്രിൽ പത്തിനാണ് രണ്ടാം ഡോസിനുള്ള അപ്പോയ്മെന്റുകൾ താത്കാലികമായി നിർത്തിവയ്ക്കുന്നതായി സൗദി അറിയിച്ചിരുന്നത്. ലഭ്യമായ ഡോസുകൾ ഒന്നാം ഘട്ടത്തിൽ തുടർന്ന മുൻഗണനകൾ അനുസരിച്ച് നൽകിത്തുടങ്ങും. തീയതി നിശ്ചയിച്ച് പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയ വാകത്താവ് ഡോ.മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. ആപ്ലികേഷൻ മുഖേനയായിരിക്കും പുതുക്കിയ തായതിയും സമയവും ലഭിക്കുക.
അതേസമയം 75 വയസ്സ് കഴിഞ്ഞവർക്ക് ആപ്ലികേഷൻ റജിസ്‌ട്രേഷൻ ഇല്ലാതെ നേരിട്ട് രണ്ടാം ഡോസ് വാക്സീൻ ലഭ്യമാക്കുമെന്നും വക്താവ് അറിയിച്ചു.