ADVERTISEMENT

കുവൈത്ത് സിറ്റി ∙ തുറസായ സ്ഥലത്ത് ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ ഒരാൾക്ക് 200 ദിനാർ വീതം പിഴ ഈടാക്കാമെന്ന് മാൻ‌പവർ അതോറിറ്റി. തൊഴിലുടമയാണ് പിഴ നൽകേണ്ടിവരുമെന്നും അതോറിറ്റി പി‌ആർ ഡയറക്ടർ അസീൽ അൽ മസ്‌യാദ് പറഞ്ഞു. ജൂൺ 1തൊട്ട് നിലവിൽ വന്ന ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. രാവിലെ 11മുതൽ വൈകിട്ട് 4 വരെയാണ് ഉച്ചവിശ്രമം.

നിയമലംഘന വേളയിൽ സ്ഥലത്തുണ്ടാകുന്ന തൊഴിലാളിയുടെ എണ്ണം കണക്കാക്കിയാണ് പിഴ ഈടാക്കുക. ആദ്യതവണ മുന്നറിയിപ്പും ആവർത്തിച്ചാൽ പിഴ ചുമത്തലുമാണ് രീതി. 100 ദിനാർ ആയിരുന്നു ഇതുവരെ ചുമത്തിയത്. എന്നാൽ 100ൽ കുറയാത്തതും 200ൽ അധികരിക്കാത്തതുമായ തുക പിഴയായി ഈടാക്കാമെന്നാണ് നിയമവ്യവസ്ഥയെന്ന് അസീൽ പറഞ്ഞു. അതേസമയം ഉച്ചവിശ്രമത്തിനായി ഒരുക്കുന്ന സൗകര്യങ്ങളും വ്യവസ്ഥകൾ പാലിച്ചായിരിക്കണമെന്ന് മനുഷ്യാവകാശ സൊസൈറ്റി ആവശ്യപ്പെട്ടു.

നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ഉച്ചവിശ്രമത്തിനായി താത്കാലിക ടെൻ‌റുകളാണ് അനുവദിക്കുന്നത്. അത്തരം ടെൻ‌റുകളിൽ ശീതീകരണ സംവിധാനം ഉറപ്പാക്കണം. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ചില ടെൻ‌റുകളിൽ കൂളർ ഉൾപ്പെടെ സംവിധാനങ്ങൾ ഇല്ലായിരുന്നു. നിർമാണമേഖലയിലെ തൊഴിൽ മാത്രമല്ല ഉച്ചവിശ്രമത്തിന് വിധേയമെന്ന് അധികൃതർ പറഞ്ഞു.

മോട്ടോർ ബൈക്കിലുള്ള ഹോംഡെലിവറി സംവിധാനവും ഈ പരിധിയിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസം മോട്ടോർ ബൈക്ക് ഡെലിവറി ഉൾപ്പെടെ ഉച്ചവിശ്രമ നിയമലംഘനവുമായി ബന്ധപ്പെട്ട് 127 കേസുകളുണ്ടായതായി അധികൃതർ പറഞ്ഞു. ഉച്ചവിശ്രമ നിയമ ലംഘനം ശ്രദ്ധയിൽ‌പ്പെട്ടാൽ വിളിച്ചറിയിക്കുന്നതിന് നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജഹ്‌റ, കുവൈത്ത് സിറ്റി :66646466, ഹവല്ലി, ഫർവാനിയ:  66205229. മുബാറക് അൽ കബീർ: 99990930. അഹമ്മദി: 66080612.

ബൈക്കുകൾ തടഞ്ഞാൽ നഷ്ടം

ഹോം‌ഡെലിവറി മോട്ടോർ ബൈക്കുകൾ തടയുന്നത് സ്ഥാപനങ്ങളെ വൻ‌നഷ്ടത്തിലാക്കുമെന്ന് റസ്ൻ‌ററൻ‌റ്/കഫേ ഉടമകൾ. ഉച്ചവിശ്രമ നിയമലംഘനത്തിനും വാഹനാപകടവർധനയും കണക്കാക്കിയാണ് ഡെലിവറി മോട്ടോർ ബൈക്കുകൾക്കെതിരെ നടപടി സ്വീകരിക്കുന്നത്. മോട്ടോർ ബൈക്കുകളിലെ ഡെലിവറി മുടങ്ങിയാൽ വരുമാനത്തിൻ‌റെ 80% ആണ് നഷ്ടം വരികയെന്ന് റസ്റ്ററൻ‌റ്- കഫേ ഉടമകളുടെ ഫെഡറേഷൻ മേധാവി ഫഹദ് അൽ അർബാഷ് പറഞ്ഞു.

ഡെലിവറി വാഹനങ്ങൾ തടയുന്നതു സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് കുവൈത്ത് കൺ‌സ്യൂമർ ഫെഡറേഷൻ മേധാവി ഇബ്രാഹിം അബ്ദുല്ല അൽ തുവൈരിജി പറഞ്ഞു. അപകടകാരണം പറഞ്ഞ് ബൈക്കുകളെ വിലക്കുന്നതിൽ യുക്തിയില്ലെന്ന് ഒരു ഡെലിവറി കമ്പനി ഉടമ ജബ്ബാർ അൽ ഷരീഫും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com