അടുത്ത വർഷത്തോടെ സ്ഥിതി മെച്ചപ്പെടും, 40000 പേർക്ക് ഗൾഫിൽ ജോലി നൽകും: രവി പിള്ള
Mail This Article
ദുബായ്∙ കോവിഡ് മഹാമാരിയിൽപ്പെട്ടു സർവ മേഖലയിലും പ്രതിസന്ധിയുണ്ടെങ്കിലും വാക്സീൻ വ്യാപകമാക്കുന്നതിലൂടെ അടുത്ത വർഷം മുതൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവിപിള്ള. എണ്ണ പ്രകൃതി വാതക മേഖലയിൽ ഖത്തറിലും ബഹ്റൈനിലും പുതിയ പദ്ധതികൾ വരുന്നതോടെ അടുത്തവർഷം കൂടുതൽ ജോലി സാധ്യതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിൽ ആർപി ഗ്രൂപ്പിന് 40,000 പേർക്കോളം 2022 ൽ ജോലി നൽകാൻ കഴിയും. 36,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ഖത്തറിൽ 3000 കോടി ഡോളറിന്റെ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അതിൽ മുക്കാൽപ്പങ്കും ടെൻഡർ നൽകിക്കഴിഞ്ഞു. ബഹ്റൈനിലും നിർമാണം പുരോഗമിക്കുന്നു. ഇപ്പോൾത്തന്നെ ആർപി ഗ്രൂപ്പ് ബഹ്റൈനിലേക്ക് എല്ലാ മാസവും നാലു ചാർട്ടേഡ് വിമാനത്തിൽ ജോലിക്കാരെ എത്തിക്കുന്നുണ്ട്. എണ്ണ, പ്രകൃതി വാതക മേഖലയിൽ ജോലി ചെയ്യുന്ന നൈപുണ്യമുള്ളവരെ കൂടുതലായി വേണ്ടി വരും.
ദുബായിൽ അടുത്തമാസം ഒരു പഞ്ചനക്ഷത്ര ഹോട്ടൽ കൂടി വാങ്ങുന്നതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. കോവിഡ് കാരണം കേരളത്തിലെ ഉൾപ്പടെ ഏഴു ഹോട്ടലുകളും പ്രതിസന്ധിയിലാണ്. എന്നാൽ ജീവനക്കാരെ നിലനിർത്തിപ്പോരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട പ്രവാസികളെ ഉൾപ്പെടെ സഹായിക്കാനുള്ള പദ്ധതികൾ നടപ്പാക്കാൻ സന്നദ്ധമാണ്. ഇതു സംബന്ധിച്ചു സർക്കാരിന്റെ ഭാഗത്തു നിന്നു പദ്ധതികൾ വരുന്നപക്ഷം വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.