ADVERTISEMENT

ദുബായ് ∙ ചന്ദ്രനിലേക്ക് അടുത്ത വർഷം 'റാഷിദ് റോവർ' അയയ്ക്കുന്നതിനു പിന്നാലെ കൂടുതൽ ചാന്ദ്ര ദൗത്യങ്ങൾക്ക് ഒരുങ്ങി യുഎഇ.  2025 ഓടെ രണ്ടാമത്തെ റോവർ അയയ്ക്കാനാണു പദ്ധതി.

ബഹിരാകാശ രംഗത്തു രാജ്യാന്തര സഹകരണം വിപുലമാക്കി സ്വദേശി യാത്രികരെ ചന്ദ്രോപരിതലത്തിൽ എത്തിക്കാനും പദ്ധതിയുണ്ടെന്ന് റഷ്യയിൽ നടക്കുന്ന ഗ്ലോബൽ സ്പേസ് എക്പ്ലറേഷൻ കോൺഫറൻസിൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സാലിം അൽ മർറി വ്യക്തമാക്കി.


ചന്ദ്രനിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ദൗത്യങ്ങൾക്കാണ് യുഎഇ ഒരുങ്ങുന്നത്. ഊർജ ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഹീലിയം 3 ചന്ദ്രനിൽ സമൃദ്ധമാണെന്നാണ് റിപ്പോർട്ട്. ചൊവ്വാ ദൗത്യം വൻ വിജയമായതോടെയാണ് തുടർപദ്ധതികൾ വേഗത്തിലാക്കിയത്. ചൊവ്വാ പേടകം സുപ്രധാന വിവരങ്ങളാണ് കൈമാറുന്നത്. 2117ൽ ചൊവ്വയിൽ വാസയോഗ്യമായ ചെറുനഗരം യാഥാർഥ്യമാക്കാനുള്ള പദ്ധതിയുടെ പ്രാഥമിക ഘട്ടമാണ് വിജയകരമായി പൂർത്തിയാക്കിയത്.

യുഎഇയുടെ ബഹിരാകാശ പദ്ധതികളുമായി സഹകരിക്കാൻ ഒട്ടേറെ സ്റ്റാർട്ടപ്പുകളും രാജ്യാന്തര കമ്പനികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്തവർഷം അവസാനപാദം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഹകുതോ-ആർ എന്ന റോബട്ടിക് ലൂണാർ ലാൻഡറിലാണ് റാഷിദിന്റെ യാത്ര. സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണു വിക്ഷേപണം. 2024ൽ നിശ്ചയിച്ചിരുന്ന പദ്ധതി 2 വർഷം മുൻപേ യാഥാർഥ്യമാക്കുകയാണ്. അറബ് മേഖലയിലെ ആദ്യത്തെ ചാന്ദ്രദൗത്യമാണിത്.  പ്രമുഖ രാജ്യങ്ങളുടെ ദൗത്യങ്ങളിൽ കണ്ടെത്താത്ത കാര്യങ്ങളിലേക്കാണ് 'റാഷിദിന്റെ' യാത്ര.

ഒരു ചാന്ദ്രദിനം (ഭൂമിയിലെ 29.5 ദിവസം) നീളുന്ന ദൗത്യമാണ്  റാഷിദ് റോവറിനുള്ളത്. ചന്ദ്രനിലെ മണ്ണ്, അന്തരീക്ഷം, താപനിലയിലെ വ്യതിയാനങ്ങൾ, സൂക്ഷ്മ കണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്ന ആയിരത്തിലേറെ ചിത്രങ്ങൾ പകർത്തും. അതേസമയം, യുഎഇയിൽ 10 മേഖലകളിൽ വൻ നിക്ഷേപ അവസരങ്ങളാണ് ഒരുങ്ങുന്നത്.

സ്പേസ് മൈനിങ്, സ്പേസ് സ്റ്റേഷനുകൾ, സ്പേസ് ടൂറിസം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, പുനർസംസ്കരണ സംവിധാനങ്ങൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചന്ദ്രനടക്കമുള്ള ഗ്രഹങ്ങളിലെ ഖനനം സ്പേസ് മൈനിങ്ങിൽ ഉൾപ്പെടുന്നു.

English Summary: UAE plans to send several space vehicles, including rovers and orbiters, to the Moon as part of the nation’s exploration of space.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com