ADVERTISEMENT

ദുബായ് ∙ 'അന്ന് ആ വീടിൻ്റെ പടിവാതിൽക്കൽ കുറേ നേരം കാത്തുനിന്നു. പിന്നീട്, ഉറച്ച് തീരുമാനത്തോടെ ഞാൻ തിരിഞ്ഞു നടന്നു. അതായിരുന്നു എനിക്കെന്റെ ജീവിതം തിരിച്ചുതന്നത്; ജീവനും'– മലയാളികളെ ഞെട്ടിച്ച് കേരളത്തിൽ സ്ത്രീധന പീഡനവും ആത്മഹത്യകളും തുടരവെ, ദുബായിൽ എൻജിനീയറായ മലയാളി യുവതി താനനുഭവിച്ച ക്രൂരതകൾ തുറന്നുപറയുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ഷെറിൻ ജഹാംഗീറാ (31)ണ് ദുബായിൽ തന്നെ എൻജിനീയറായിരുന്ന പട്ടം സ്വദേശിയായ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന തീവ്രാനുഭവങ്ങൾ മനോരമ ഓൺലൈനോട് പങ്കുവച്ചത്. തനിക്ക് ലഭിച്ച പോലെ രക്ഷിതാക്കളുടെ പിന്തുണ ഗാർഹിക പീഡനത്തിനിരയാകുന്ന പെൺകുട്ടികൾക്കു നൽകണമെന്നും, എങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ കഴിയുമെന്നും യുവതി പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് ഏഴ് വർഷമായിട്ടും തനിക്ക് വിവാഹമോചനം അനുവദിക്കുന്ന കാര്യത്തിൽ ആറ്റിങ്ങൽ കുടുംബ കോടതിയുടെ ഭാഗത്ത് നിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

അബുദാബിയിൽ ജോലി ചെയ്യുന്ന പിതാവ് ജഹാംഗീർ, മാതാവ്, അനുജത്തി, അനുജൻ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം താമസിച്ച് പഠിച്ചു വളർന്നയാളാണ് ഷെറിൻ. പ്ലസ് ടുവിന് ശേഷം ആലപ്പുഴ ശ്രീ ബുദ്ധ എൻജിനീയറിങ് കോളജിൽ നിന്നു എൻജിനീയറിങ് ബിരുദം കരസ്ഥമാക്കി. 2012ലായിരുന്നു തിരുവനന്തപുരം പട്ടം സ്വദേശിയും, ദുബായിൽ മെക്കാനിക്കൽ എൻജിനീയറുമായ യുവാവുമായി വിവാഹം. മുൻസൈനികനായിരുന്നു ഭർതൃ പിതാവ്. മാതാവ് സർക്കാർ ഉദ്യോഗസ്ഥ. ഇരുകൂട്ടരും ബന്ധപ്പെട്ട് പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. വിലപിടിപ്പുള്ള കാർ, ഒരു കിലോ ഗ്രാം സ്വർണം, പണം, വീടും സ്ഥലവും എല്ലാം സ്ത്രീധനമെന്ന പേരിൽ ഭര്‍ത്താവും വീട്ടുകാരും കൈപ്പറ്റി. പിന്നീട് ഭർത്താവിനോടൊപ്പം ദുബായിലേയ്ക്കു വന്നതോടെയാണ് ശാരീരികവും മാനസികവുമായ പീ‍ഡനം തുടങ്ങിയത്. 

''നല്ല കുടുംബ മഹിമയുള്ള തനിക്കു കിട്ടിയ സ്ത്രീധനം പോരെന്നായിരുന്നു പരാതി. ഭർതൃവീട്ടുകാരും അതു തന്നെ പറഞ്ഞുകൊണ്ടേയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി. എന്റെ മാതാപിതാക്കളെ പോലും കാണാൻ സമ്മതിച്ചില്ല. മോനുണ്ടായതോടെ ജോലിക്ക് പോകുന്നത് എനിക്ക് നിർത്തേണ്ടി വന്നു. ഭർത്താവ് ജോലിക്ക് പോകുമ്പോൾ എന്നെ മുറിയിൽ പൂട്ടിയിട്ടു. ഉമ്മയെയും ബാപ്പയെയും സഹോദരങ്ങളെയും എന്നെ കാണാൻ പോലും അനുവദിച്ചില്ല. ദന്തഡോക്ടറായ എന്റെ അനുജത്തിയുടെ വിവാഹത്തിന് കൂടുതൽ സ്ത്രീധനം നൽകിയെന്നും തനിക്കു തന്നത് മുക്കുപണ്ടമാണെന്നും പറഞ്ഞായിരുന്നു തുടർന്നുള്ള പീഡനം. വൈകാതെ എന്റെയും മകന്റെയും വീസ റദ്ദാക്കി നിർബന്ധിച്ചു നാട്ടിലേക്കു പറഞ്ഞയച്ചു. പിന്നാലെ അയാളും നാട്ടിലെത്തി. ഞങ്ങൾ വേർപിരിഞ്ഞായിരുന്നു താമസം. അതിൽ അയാൾ വലിയ സന്തോഷത്തിലായിരുന്നു. പിന്നീട് ഭർത്താവ് വേറെ വിവാഹം കഴിച്ചു എന്ന് കേട്ടപ്പോൾ വീട്ടിൽ ചെന്നെങ്കിലും അകത്ത് കയറ്റിയില്ല. വീടിന്റെ ഗെയ്റ്റിന് മുന്നിൽ മണിക്കൂറുകളോളം മകനെയുമെടുത്ത് കാത്തുനിന്നു. അയൽക്കാരൊക്കെ ഇതു കണ്ട് സഹതപിച്ചു. ഭർത്താവ് വീണ്ടും ദുബായിലേക്കു വന്നതിന് പിന്നാലെ എന്നെയും മകനെയും ബാപ്പ സന്ദർശക വീസയിൽ അബുദാബിയിലേക്കു കൊണ്ടുവന്നു. തുടർന്ന്  ഞാൻ ദുബായിലെ കോടതിയിൽ കേസു കൊടുത്തു. വിചാരണയ്ക്ക് ശേഷം വിധി വന്നു. കുട്ടിയുടെ സംരക്ഷണം എനിക്കാണെന്നും കുട്ടിക്കും അമ്മയ്ക്കും ചെലവിന് നൽകണമെന്നുമായിരുന്നു വിധി. ഇതിന്റെ പകർപ്പ് കൈയിൽ കിട്ടിയ ഉടൻ അയാൾ ദുബായിൽ നിന്ന് നാട്ടിലേയ്ക്ക് മുങ്ങി''. 

sherin-parents
ഷെറിൻ, മാതാപിതാക്കൾ

വിവാഹ മോചനത്തിന് ഷെറിൻ ആറ്റിങ്ങൽ കുടുംബ കോടതിയിൽ സമർപ്പിച്ച അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയപ്പോൾ ഉന്നതങ്ങളിൽ നിന്ന് ഫോൺ വിളിച്ച് കേസ് പിൻവലിപ്പിക്കാൻ ശ്രമം നടത്തി. ഉന്നത പൊലീസ് ഓഫീസിലായിരുന്നു ഭർത്താവിന്റെ അടുത്ത ബന്ധു എന്നതാണ് ഇതിന് പിന്നിലെ കാരണമെന്ന് ഈ യുവതി ഉറച്ച് വിശ്വസിക്കുന്നു. ഷെറിന്റെ കാർ, പണം, സ്വര്‍ണം എന്നിവയടക്കം സ്ത്രീധനമായി നൽകിയതെല്ലാം ഭർത്താവും വീട്ടുകാരും കൈവശം വച്ചിരിക്കുകയാണ്. എല്ലാ വർഷവും  ഇൻഷുറൻസ് പുതുക്കി ഷെറിന്റെ പേരിലുള്ള കാർ ഉപയോഗിക്കുന്നു. തനിക്ക് നീതി കിട്ടണമെന്നും വിവാഹമോചനം അനുവദിക്കണമെന്നും സ്ത്രീധനമായി നൽകിയതെല്ലാം തിരിച്ചുകിട്ടണമെന്നുമാണ് ഇപ്പോൾ ദുബായിൽ മകനോടൊപ്പം താമസിച്ച് ജോലി ചെയ്യുന്ന ഷെറിന്റെ ആവശ്യം.

''എന്നെയും വിസ്മയയെയും പോലെ ഒട്ടേറെ പെൺകുട്ടികൾ ഭർത്താവിന്റെയും അയാളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയുമെല്ലാം ക്രൂരത സഹിച്ചാണ് ജീവിക്കുന്നത്. മാതാപിതാക്കൾ മക്കളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് മാനസികമായ പിന്തുണ നൽകിയില്ലെങ്കിൽ ഇനിയും വിസ്മയമാർ ഉണ്ടാകും''- ഷെറിന്റെ ഈ വാക്കുകൾക്ക് ഭരണാധികാരികളും കേരള ജനതയും ചെവി കൊടുത്തില്ലെങ്കിൽ നിഷ്കളങ്ക യുവതികള്‍ തങ്ങളുടെ ജീവിതം ഹോമിച്ചുകൊണ്ടേയിരിക്കും.

കഴിഞ്ഞ ദിവസം ഷെറിൻ ഇതുസംബന്ധിച്ച് ഫെയസ്ബുക്കിലെ മലയാളി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പ് ഇതിനകം വൈറലായി. ആയിരക്കണക്കിന് പേർ കുറിപ്പ് വായിച്ചു. അതിലേറെ പേർ പിന്തുണയും അറിയിച്ചതായി ഈ യുവതി പറഞ്ഞു.

ഷെറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:

''വിസ്മയക്ക് വേണ്ടി ഇന്ന് എല്ലാവരും സംസാരിക്കുന്നു. അതുകേൾക്കാൻ ഇന്നീ ലോകത്ത് ആ പെൺകുട്ടിയില്ല. ഒന്നു ചോദിക്കട്ടെ, ജീവിച്ചിരുന്നപ്പോൾ ആരുണ്ടായിരുന്നു ആ കുട്ടിയെ കേൾക്കാൻ? ഇത്രയും അനുഭവിച്ചപ്പോഴും ആരുണ്ടായിരുന്നു ആ കുട്ടിയുടെ കൂടെ? സ്ത്രീധനം മാത്രം മുന്നിൽ കണ്ട് കല്യാണം ആലോചിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം, കൊല്ലം എന്നാണ് എല്ലാവരും പറയുന്നത്. ആ നാട്ടിലുള്ള പെൺകുട്ടിയാണ് ഞാനും. ഇതുപോലൊരു അച്ഛൻ ജീവിതം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം തന്ന് കെട്ടിച്ചുവിട്ടാണ് എന്നെയും. വിസ്മയ എന്താണോ അനുഭവിച്ചത്, ഒരു പക്ഷേ അതിൽക്കൂടുതൽ അനുഭവിച്ചു, ആ വീട്ടിൽ. ഹ്യൂണ്ടായ് വെർന കാർ, ഒരു കിലോ സ്വർണം, പോക്കറ്റ് മണി, വീ‌ടും സ്ഥലവും.. എന്നിട്ടും കുടുംബമഹിമയുള്ള മകന് ഇതു കുറഞ്ഞുപോയി എന്ന് എല്ലാ ദിവസവും പഴി കേൾക്കേണ്ടി വന്നിരുന്നു. എൻ്റെ വീട്ടുകാർ തന്നതെല്ലാം അവരുടെ പേരിൽ ബാങ്ക് ലോക്കറിൽ വച്ചിട്ട് അതെല്ലാം മുക്കുപണ്ടങ്ങളാണ് എന്ന് മുഖത്തുനോക്കി പറഞ്ഞവർ. സ്ത്രീധനം തന്നത് കുറഞ്ഞുപോയതിൻ്റെ പേരിൽ വീട്ടുകാരെ കാണാനോ, വീട്ടുകാരെ വിളിക്കാനോ മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്ന് വിലക്കപ്പെട്ടവർ. ഒരു വട്ടമെങ്കിലും ഞങ്ങളുടെ കുഞ്ഞിനെ കണ്ടോട്ടെ എന്ന് ഭർത്താവിൻ്റെ വീട്ടിൽ വന്ന് അപേക്ഷിച്ച എൻ്റെ വീട്ടുകാരുടെ മുന്നിൽ എന്നെ മുറിയിലിട്ട് പൂട്ടിയവർ. കഷ്ടപ്പെട്ട് പഠിച്ചതിനാൽ ഒരു ജോലിക്ക് പോയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ കാശായാൽ നിനക്ക് അഹങ്കാരമാകും, ‍ഞങ്ങളെ അനുസരിക്കില്ല എന്ന് പറഞ്ഞവർ. ഇനി കാശ് തന്നിട്ട് മതി നിങ്ങളുടെ മകളെയും കുഞ്ഞിനെയും എന്ന് പറഞ്ഞ് എന്നെ വീട്ടിൽ കൊണ്ടാക്കിപ്പോയവർ. എന്നെയും കുഞ്ഞിനെയും ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് കരഞ്ഞ് ഭർത്താവിൻ്റെ വീട്ടിൻ്റെ ഗെയ്റ്റിന് മുന്നിൽ കുഞ്ഞുമായി നിന്ന് കരഞ്ഞ ദിവസങ്ങൾ.. എവിടെയായിരുന്നു ഈ ആളുകളെല്ലാം? ഞാനിതൊക്കെ അനുഭവിച്ചപ്പോഴെല്ലാം ആരെയും ഞാൻ കണ്ടില്ല. ആരും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വേണ്ടിയുള്ള ഒരു നിയമവും അവി‌ടെ കണ്ടില്ല.

പക്ഷേ, ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നു. എൻ്റെ മോൾ തിരിച്ചുവന്നാൽ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ചേർത്തുപിടിക്കാൻ എനിക്ക് ജന്മം തന്നവരുണ്ടായിരുന്നു. എല്ലാവരും മകൾ ബന്ധം ഒഴിഞ്ഞു നിൽക്കുകയാണ് അല്ലേ എന്ന് ചോദിക്കുമ്പോൾ, അവൾക്ക് ഞങ്ങളുണ്ട് എന്ന് പറഞ്ഞ് കൂടെ നിന്ന എൻ്റെ വീട്ടുകാർ. ജോലിക്ക് പോകണം, ജീവിച്ച് കാണിക്കണം എന്ന് പറഞ്ഞ് ചേർത്തുനിർത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകളെല്ലാം കേട്ടിട്ടും എൻ്റെ മാതാപിതാക്കൾ എൻ്റെ കൂടെ തന്നെയുണ്ടായിരുന്നു. അതെ, ഇന്ന് ഞാൻ ജീവിക്കുന്നു, ജോലിക്ക് പോകുന്നു. എൻ്റെ മോനെ പഠിപ്പിച്ച് വളർത്തുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു. തിരിഞ്ഞു നടക്കാൻ എനിക്ക് തോന്നിയ ആ ഒരു നിമിഷം, അതൊരു പക്ഷേ, വിസ്മയക്ക് തോന്നിയില്ല. അവിടെയാണ് ‍‍ഞങ്ങൾ രണ്ടു വഴികളിലായത്. അതുവരെ അനുഭവം കൊണ്ട് ഒരേ വഴിയിലൂടെ വന്നവരായിരുന്നു ഞങ്ങൾ. 

ഇനി പറയാനുള്ളത് നിയമം. വർഷങ്ങളായി കുടുംബ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ ഒരെണ്ണം മാത്രം. മാനസാന്തരം വന്നാൽ പുള്ളി നന്നാകും, ജീവിക്കുമെന്നൊക്കെ കരുതി മൂന്ന് വർഷം കാത്തിരുന്നു. കൊടുത്ത സ്വർണം, പണം, കാറ് ഇതെല്ലാം തിരിച്ചുകിട്ടാൻ കേസുകൊടുത്തിട്ട് ഇപ്പോൾ പിന്നെയും മൂന്ന് വർഷമായി. ഇതുവരെ ഒരു വിചാരണ പോലും ആ കേസിൽ വിളിച്ചിട്ടില്ല. അവരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് നിയമം എല്ലാം അവർക്കുള്ളതാണ്. എല്ലാ വർഷവും ഇൻഷുറൻസ് ഒക്കെ പുതുക്കി എൻ്റെ പേരിലുള്ള കാർ അവർ ഉപയോഗിക്കുന്നു. കൊടുത്ത സ്വർണവും പണവുമെല്ലാം ഉപയോഗിച്ച് സുഖമായി ജീവിക്കുന്നുണ്ട്. നിയമവും നീതിയും കിട്ടാൻ കോടതിയും വക്കീലാപ്പീസും കയറിയിറങ്ങി എൻ്റെ ആറ് വർഷങ്ങൾ. പറയാനുള്ളത് ഒന്നു മാത്രം. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരിക്കുമ്പോൾ കിട്ടിയിട്ടെന്തിനാണ്? പറയുമ്പോൾ, സ്ത്രീയുടെ കൂടെയാണ് എല്ലാ നിയമവും. പക്ഷേ, ഞാനൊന്നും കണ്ടില്ല. ഒന്നും എവിടെയും!

ഒന്നും ആർക്കും വരരുതെന്ന് പ്രാർഥിക്കാം. എന്നാൽ എന്തേലും വന്നാൽ, പിടിച്ചുനിൽക്കാൻ നമ്മുടെ പെൺമക്കളെ പ്രാപ്തരാക്കുക–Educate them. ഇന്ന് ഞാൻ എൻ്റെ സ്വപ്‍നങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അതിൻ്റെ പിന്നിൽ, ജീവിക്കാൻ കരുത്ത് തന്ന് എന്തിനും കൂടെ നിന്ന എൻ്റെ വീട്ടുകാർ മാത്രമാണ്. TEACH UR DAUGHTERS THAT MARRIAGE IS A BEAUTIFUL THING, TEACH THEM IF TO WALK AWAY FROM IT WHEN ITS TOXIC. TEACH THEM THERE IS NOTHING ATTRACTIVE ABOUT ENDURING PAIN AND ABUSE.TEACH THEM THEY ARE NOT DUMPING GROUNDS FOR DYSFUNCTIONAL MEN''.

English Summary: Dubai Engineer shares her experience of mental and physical abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com