വീണ്ടും 1400 മെഗാവാട്ട് സംശുദ്ധ ഊർജം ഉൽപാദിപ്പിക്കാൻ യുഎഇ
Mail This Article
അബുദാബി∙ ബറാക ആണവോർജ പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റ് യുഎഇയുടെ പ്രധാന വൈദ്യുതി ഗ്രിഡുമായി വിജയകരമായി ബന്ധിപ്പിച്ചു. പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ 1400 മെഗാവാട്ട് സംശുദ്ധ ഊർജം കൂടി ഉൽപാദിപ്പിക്കാനാകുമെന്ന് ദ് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അറിയിച്ചു.
ആദ്യ പ്ലാന്റിൽനിന്നും 1400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. സുരക്ഷിതം, സംശുദ്ധം, വിശ്വാസ്യത എന്നീ സവിഷേതകളുള്ള ആണവോർജ പദ്ധതിയിൽ മൂന്നും നാലും പ്ലാന്റുകളുടെ അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്. 2020 ഫെബ്രുവരിയിൽ ലൈസൻസ് ലഭിച്ച ആദ്യ യൂണിറ്റിലെ ഒരു ജനറേറ്ററിൽനിന്നു മാത്രം 1400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. അൽദഫ്രയിലെ നാലു യൂണിറ്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ യുഎഇ ഗ്രിഡിലേക്കു പതിറ്റാണ്ടുകളോളം വൈദ്യുതി സംഭാവന ചെയ്യാൻ സാധിക്കും.
ആണവോർജ പദ്ധതിയിലൂടെ രാജ്യത്തിന്റെ ഊർജോപയോഗത്തിൽ 25% സംഭാവന ചെയ്യാനാകും. ഇതുവഴി 32 ലക്ഷം കാറുകൾ പുറംതള്ളുന്ന മലിനീകരണത്തിനു തുല്യമായ 2.1 കോടി ടൺ കാർബൺ മലിനീകരണവും തടയാനാകുമെന്നും അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷന്റെ സഹോദര സ്ഥാപനമായ നവാഹ് എനർജി കമ്പനിക്കാണ് നടത്തിപ്പു ചുമതല. 60 വർഷത്തേക്കാണ് കരാർ.
English Summary: Barakah Nuclear Energy Plant Unit 2 successfully connects to UAE’s transmission grid.