സുല്‍ത്താന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം; ദുരന്തങ്ങള്‍ തടയാന്‍ സമഗ്ര കര്‍മ പദ്ധതി
Mail This Article
മസ്‌കത്ത്∙ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. ഭാവിയില്‍ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും ആഘാതം കുറയ്ക്കുന്നതിനും സമഗ്ര കര്‍മ പദ്ധതി രൂപം നല്‍കുന്നത് യോഗം ചര്‍ച്ച ചെയ്തു. ബൈത്ത് അല്‍ ബറക കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
ഷഹീന്‍ ചുഴലിക്കാറ്റും അനുബന്ധ സംഭവവികാസങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. നിലവിലെ സ്ഥിഗതികള്‍ പരിഹരിക്കുന്ന എല്ലാ മേഖലകളും നിര്‍വഹിച്ച പരിശ്രമങ്ങളെയും ഒമാനി ജനത പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യത്തെയും സുല്‍ത്താന്‍ അഭിനന്ദിച്ചു. ദുരന്തത്തിന്റെ ആഘാതം തടയാന്‍ പ്രാപ്തമാകുന്നതിന് എല്ലാ സര്‍ക്കാര്‍ മേഖലകളും ഏകോപനം ചെയ്ത് ദുരന്ത ലഘൂകരണത്തിന് കര്‍മ പദ്ധതികള്‍ തയ്യാറാക്കാന്‍ സുല്‍ത്താന്‍ നിര്‍ദേശം നല്‍കി.
ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ചുഴലിക്കാറ്റിനെയും പ്രകൃതിക്ഷോഭങ്ങളുടെയും നേരിട്ടുള്ള ആഘാതത്തില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സ്രോതസ്സുകളുടെയും ലഭ്യതയും ഭാവി വികസനങ്ങളും മനസ്സില്‍ കണ്ടുകൊണ്ടുള്ള ദുരന്തനിവാരണ പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടതെന്നും ദുരിതാശ്വാസ ക്യാംപുകളുടെ സജ്ജീകരണവും പാര്‍പ്പിട കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യ പദ്ധതികളുടെയും രൂപകല്പനയും വിതരണവും പരിഷ്‌കരിക്കുന്നതിനും ഈ സംവിധാനത്തില്‍ ഉള്‍പ്പെടണമെന്നും സുല്‍ത്താന്‍ നിര്‍ദേശിച്ചു.
പത്താം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചാണ് 2022ലെ ദേശീയ പൊതു ബജറ്റെന്നു സുല്‍ത്താൻ പറഞ്ഞു. സാമ്പത്തിക സന്തുലിതാവസ്ഥ, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക വൈവിധ്യവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങളാണു പത്താം പഞ്ചവത്സര പദ്ധതിയിലുള്ളതെന്നും സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി.