അഫ്ഗാൻ വിഷയത്തിൽ വേണ്ടത് പ്രായോഗിക സമീപനം: അമീർ
Mail This Article
ദോഹ∙ അഫ്ഗാൻ വിഷയത്തിൽ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന് ജി20 നേതാക്കളോടും രാജ്യാന്തര സമൂഹത്തോടും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ആഹ്വാനം. അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യവും അന്തസോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കുന്ന പ്രായോഗിക നടപടികളും മരുന്ന്, ഭക്ഷണം, പുരോഗതി എന്നിവയിലേക്കുള്ള അവകാശങ്ങൾ സംരക്ഷിച്ചുള്ള രാജ്യാന്തര നിലപാടും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
അഫ്ഗാൻ വിഷയത്തിൽ ഇറ്റലിയുടെ ആതിഥേയത്വത്തിൽ വെർച്വൽ വേദിയിൽ നടന്ന ജി20 യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഒറ്റപ്പെടലും ഉപരോധവും കടുത്ത പ്രതികരണങ്ങളിലേക്കു വഴിതെളിക്കുമെന്നും ചർച്ചകളും സഹകരണവും ലഘൂകരണത്തിനും ക്രിയാത്മക പരിഹാരത്തിനും ഇടയാക്കുമെന്നുമാണ് അനുഭവങ്ങളെന്നും അമീർ ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരി 29ന് ഒപ്പുവച്ച ദോഹ കരാറിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഓർമപ്പെടുത്തി.
ഇസ്‌ലാമിക് ശരി അത്ത് അനുസരിച്ചുള്ള ഖത്തറിന്റെ നിയമനിർമാണങ്ങളും ഉന്നത പദവികളിൽ വനിതകൾക്കുള്ള പ്രാതിനിധ്യവും ചൂണ്ടിക്കാട്ടിയതിനൊപ്പം സമൂഹത്തിലെ പകുതിയിലേറെ പേർക്കും വിദ്യാഭ്യാസവും ജോലിയും നിഷേധിക്കുന്ന സമൂഹങ്ങളെ ഇസ്‌ലാമിക് രാജ്യങ്ങൾക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും അമീർ വ്യക്തമാക്കി.