കോടതി ഇടപെട്ടു: മലയാളികൾ ഉൾപ്പെടെ 84 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക കിട്ടി
Mail This Article
അബുദാബി∙ ജോലിയും ശമ്പളുമില്ലാതെ മാസങ്ങളായി ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെ 84 തൊഴിലാളികൾക്ക് കോടതി ഇടപെടലിലൂടെ കുടിശ്ശിക തിരിച്ചുകിട്ടി. 52 ലക്ഷം ദിർഹത്തിന്റെ ശമ്പള കുടിശ്ശികയാണ് ഇവർക്കു ലഭിച്ചത്. റെക്കോർഡ് സമയത്തിനുള്ളിൽ എല്ലാ തൊഴിലാളികളുടെയും പ്രശ്നം പ്രത്യേകം കേട്ടാണ് കേസിൽ തീർപ്പുണ്ടാക്കിയത്.
ഇതിനിടെ തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുന്നതും കോടതി തടഞ്ഞിരുന്നു. കൂടാതെ മറ്റു കമ്പനികളിലേക്കു ജോലി മാറാനുള്ള സൗകര്യവും ഒരുക്കിയത് തൊഴിലാളികൾക്ക് ആശ്വാസമായി. സ്വകാര്യ കമ്പനി തൊഴിലാളികൾക്കാണ് കോടതിയുടെ ഇടപെടൽ ആശ്വാസം പകർന്നത്. ഒരിക്കലും കിട്ടില്ലെന്നു കരുതിയ തുക തിരിച്ചുപിടിച്ച സന്തോഷത്തിൽ പലരും നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ്.
മറ്റു കമ്പനിയിൽ ജോലി ലഭിച്ചവർ കുടുംബാംഗങ്ങളെ കണ്ടു തിരിച്ചവന്നശേഷം പുതിയ ജോലിയിൽ പ്രവേശിക്കും. കോടതിക്കും തൊഴിൽ വകുപ്പ് മന്ത്രാലയ ഉദ്യോഗസ്ഥർക്കും തൊഴിലാകളികൾ നന്ദി അറിയിച്ചു. തൊഴിലാളികൾക്കു യഥാസമയം വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചിരുന്നു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.