ADVERTISEMENT

ദുബായ് ∙ അബുദാബി ദർബ് ടോൾ ഗേറ്റിൽ 10.69 ലക്ഷം വാഹനങ്ങൾ റജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊതുവാഹനങ്ങളിലേക്ക് യാത്രക്കാരെ ആകർഷിക്കാനും കഴിഞ്ഞവർഷം ജനുവരി രണ്ടിനാണ് 4 പ്രധാന പാലങ്ങളിൽ ടോൾ ഏർപ്പെടുത്തിയതെങ്കിലും ജൂലൈയിലാണ് നിരക്ക് ഈടാക്കിത്തുടങ്ങിയത്. 

പിഴ ഒഴിവാക്കാൻ വാഹന ഉടമകൾ എത്രയും വേഗം ദർബ് അക്കൗണ്ട് ഉടമകളാകണമെന്നും നിർദേശം നൽകി. സൈറ്റ്: http://darb.itc.gov.ae. മൊബൈൽ ആപ് വഴിയും റജിസ്റ്റർ ചെയ്യാം. നേരത്തേ ട്രാഫിക് ഇ- അക്കൗണ്ട് ഉള്ളവരും ദർബ് അക്കൗണ്ടിലേക്കു മാറണം. റജിസ്റ്റർ ചെയ്യാൻ 100 ദിർഹമാണ് നിരക്ക്. ഇതിൽ 50 ദിർഹം ടോൾ നിരക്കായി പ്രയോജനപ്പെടുത്താം.

നിരക്ക് ഈടാക്കൽ

ശനി മുതൽ വ്യാഴം വരെ  രാവിലെ 7- 9 വരെയും വൈകിട്ട് 5-9 വരെയുമാണ് നിരക്ക് ഈടാക്കുക. വെള്ളി, ഔദ്യോഗിക അവധി ദിവസങ്ങളിൽ സൗജന്യമാണ്.ഒറ്റത്തവണ യാത്രയ്ക്ക് 4 ദിർഹമാണ് ഫീസ്. സ്വകാര്യ  വാഹനങ്ങൾ എത്ര തവണ ടോൾ കടന്നാലും പരമാവധി 16 ദിർഹം മതി.

ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിൽ ആദ്യ വാഹനത്തിന് പ്രതിമാസ 200 ദിർഹവും ബാക്കിയുള്ളവയ്ക്ക് യഥാക്രമം 150, 100 ദിർഹവുമാണ് നിരക്ക്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് മാത്രമാണിതെന്നും കമ്പനി വാഹനങ്ങൾക്കു ബാധകമല്ലെന്നും വ്യക്തമാക്കി.

പണമില്ലെങ്കിൽ പിഴ

ദർബ് അക്കൗണ്ടിൽ പണമില്ലെങ്കിൽ ആദ്യഘട്ടത്തിൽ 100 ദിർഹം, പിന്നെ 200, അതു കഴിഞ്ഞാൽ  400 എന്നിങ്ങനെയാണു പിഴ. മതിയായ തുക അക്കൗണ്ടിൽ ഇല്ലാതെ ടോൾ ഗേറ്റ് കടന്നാൽ 50 ദിർഹമാണ് പിഴ. അക്കൗണ്ടിൽ പണമിടാൻ  5 ദിവസം സാവകാശം നൽകും. ടോൾ നൽകാതിരിക്കാൻ നമ്പർ പ്ലേറ്റ് മാറ്റുകയോ കൃത്രിമം കാട്ടുകയോ ചെയ്താൽ 10,000 ദിർഹം ചുമത്തും.

ഇടപാടുകൾക്ക് ദർബ് നിർബന്ധം

വാഹനങ്ങൾ സംബന്ധിച്ച ഇടപാടുകൾ പൂർത്തിയാക്കണമെങ്കിൽ ഉടമകൾക്ക് ദർബ് അക്കൗണ്ട് നിർബന്ധമാണ്. ലൈസൻസ് മാറ്റാനും  പുതുക്കാനും അക്കൗണ്ട് ഉണ്ടാകണം. വിവരങ്ങൾക്ക്: 80088888.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com