ഉണർവ് ബാക്കിവച്ച് പുസ്തകമേളയ്ക്ക് സമാപനം
Mail This Article
ഷാർജ∙ അക്ഷരപ്രേമികളുടെ സംഗമവേദിയായിരുന്ന ഷാർജ രാജ്യാന്തരപുസ്തകമേളയ്ക്കു തിരശ്ശീല വീണു. ഒന്നരക്കോടിയിലധികം പുസ്തകങ്ങളും 83 രാജ്യങ്ങളിൽ നിന്ന് 1600ൽ ഏറെ പ്രസാധകരും പങ്കെടുത്ത മേളയിലേക്ക് ജനപ്രവാഹമായിരുന്നു.
വാരാന്ത്യ അവധിദിനം കൂടിയായിരുന്നതിനാൽ ആയിരങ്ങളാണ് കഴിഞ്ഞ രാത്രി വൈകിയും അക്ഷരനഗരയിൽ എത്തിയത്. മലയാള മനോരമ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള പ്രസാധകർ അണിനിരന്ന ഹാൾ നമ്പർ ഏഴും പുസ്തക പ്രകാശന വേദിയായ റൈറ്റേഴ്സ് ഫോറവും അവസാന ദിവസവും സജീവമായിരുന്നു.
പുസ്തകമേളയിൽ പങ്കെടുക്കാൻ വേണ്ടി മാത്രം എത്തിയ ആസ്വാദകരും എഴുത്തുകാരും ഏറെയായിരുന്നു. 200 ൽ ഏറെ മലയാള പുസ്തകങ്ങളുടെ പ്രകാശനവും മേളയിൽ നടന്നു. മനോജ് കളരിക്കലിന്റെ ഭാഷാ പഠന പരിപാടിയായ ‘മനോജ്ഞം മലയാളം’ ഇന്നലെ നടന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി, മോട്ടിവേഷനൽ ട്രയ്നർ ജയ് ഷെട്ടി, യുവ ഇന്ത്യൻ എഴുത്തുകാരൻ രവീന്ദർ സിങ് എന്നിവർ അവസാന ദിവസം പ്രത്യേക അതിഥികളായി. ലോകോത്തര ബെസ്്റ്റ് സെല്ലർ ഇകിഗായുടെ സഹ രചയിതാവ് ഫ്രാൻസെസ്ക് മിറാലെസ് കഴിഞ്ഞദിവസത്തെ താരമായി.
ഓരോ ദിവസവും ഉണരാനുള്ള സന്തോഷകരമായ കാരണത്തെ കണ്ടെത്തലാണ് ജീവിതത്തിന്റെ ആനന്ദ സൂക്തം അഥവാ 'ഇകിഗായ്' എന്ന് അദ്ദേഹം പറഞ്ഞു. നിർണായക ഘട്ടങ്ങളിൽ എടുക്കുന്ന തീരുമാനമാണ് പലപ്പോഴും മനുഷ്യ ജീവിതങ്ങളെ മാറ്റിമറിക്കുന്നതെന്ന് കഥാകാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ് സംവാദത്തിൽ പറഞ്ഞു.
ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് കാലാവസ്ഥ വ്യതിയാനമെന്നും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ വ്യക്തികൾക്കടക്കം ബാധ്യതയുണ്ടെന്നും ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷ് അഭിപ്രായപ്പെട്ടു.