കോവിഡ് കാലത്ത് ഇന്ത്യക്കാരുടെ മടക്കം കുറവ് കുവൈത്തിൽ
Mail This Article
കുവൈത്ത് സിറ്റി∙ കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും കുറവ് ഇന്ത്യക്കാർ തിരികെ പോയ ഗൾഫ് രാജ്യം കുവൈത്താണെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. കുവൈത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെയും എംബസിയുടെയും ഏകോപിച്ച പ്രവർത്തനങ്ങളും കുവൈത്ത് അധികൃതരുടെ സഹകരണവുമാണ് അതിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാരഥി കുവൈത്തിന്റെ 22-വാർഷികം (സാരഥീയം-2021) ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്ഥാനപതി.
കോവിഡ് പ്രതിരോധത്തിൽ ഏറ്റവും വലിയ പിന്തുണ ആരോഗ്യപ്രവർത്തകരുടെ ഭാഗത്തു നിന്നുമാണ് ലഭ്യമായത്. പ്രയാസത്തിന്റെ ദുരിതപൂർണമായ കാലമാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
സാരഥി പ്രസിഡൻറ് സജീവ് നാരായണൻ അധ്യക്ഷത വഹിച്ചു. ബിജു ഗംഗാധരൻ, സി.വി.ബിജു, ബിഇസി ജനറൽ മാനേജർ മാത്യൂസ് വർഗീസ്, സുരേഷ് കോച്ചത്ത്, കെ.സുരേഷ്, ബിന്ദു സജീവ്, അൽക ഓമനക്കുട്ടൻ, രജീഷ് മുല്ലക്കൽ എന്നിവർ പ്രസംഗിച്ചു.
സുവനീർ സ്ഥാനപതി പ്രകാശനം ചെയ്തു.
സച്ചിദാനന്ദ ഗുരു, ഗീവർഗീസ് മാർ തിയോഡോഷ്യസ്, വി.കെ.മുഹമ്മദ് ഡോ.ബിജു പെരികത്തറ, ജയദേവ് ഉണ്ണിത്താൻ, പ്രസന്ന സദാനന്ദൻ, പ്രസാദ് ശ്രീധരൻ എന്നിവർ ഓൺലൈനിൽ പ്രസംഗിച്ചു.
കോവിഡ് കാലത്ത് വിവിധ മേഖലയിൽ മികച്ച പ്രവർത്തനത്തിന് 12 പൊതുപ്രവർത്തകർക്കും 15 ആരോഗ്യ പ്രവർത്തകർക്കുമുള്ള ഡോ.പൽപു സ്മാരക അവാർഡ്, ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള എക്സലൻസ് അവാർഡ് എന്നിവയും വിതരണം ചെയ്തു.
കോവിഡ് കാലത്തെ അടിസ്ഥാനമാക്കി ‘അവസ്ഥാന്തരം’ തിയററ്റിക്കൽ ഡ്രാമ, കലാമണ്ഡലം ധനുഷ്യ സന്യാൽ നയിച്ച നൃത്തശിൽപം, പിന്നണിഗായകരായ ഇഷാൻ ദേവ്, അഖില ആനന്ദ് എന്നിവരുടെ സംഗീത പരിപാടി എന്നിവയുമുണ്ടായി.
ദൈവദശകത്തിന് യുഎഇയിലെ പ്രശസ്ത കവി ശിഹാബ് അൽ ഗാനിം രചിച്ച അറബി പരിഭാഷയുടെ ശബ്ദാവിഷകരണവുമുണ്ടായി. ലോകത്ത് ആദ്യമായാണ് ദൈവദശകത്തിന്റെ അറബിക് ആലാപനം. സാരഥി കുവൈത്ത് അംഗങ്ങളാണ് ആലാപനം നടത്തിയത്.