ജിസാനിലെ നാടുകടത്തൽ കേന്ദ്രം ഇന്ത്യൻ കോൺസുലേറ്റ് സംഘം സന്ദർശിച്ചു
Mail This Article
ജിദ്ദ∙ ജിസാനിലെ നാടുകടത്തൽ കേന്ദ്രത്തിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം സന്ദർശിച്ചു. താമസ, തൊഴിൽ നിയമലംഘനത്തിന് പിടിക്കപ്പെട്ടു. തർഹീലിൽ കഴിയുന്ന 20 ഇന്ത്യൻ പ്രവാസികൾക്ക് ഇതോടെ നാടണയാനുള്ള വഴിതെളിഞ്ഞു.ജിദ്ദ കോൺസുലേറ്റ് പ്രതിനിധികളായ ബിശ്വാസ്, മുഹമ്മദ് അസിം അൻസാരി എന്നിവരാണു സന്ദർശിച്ചത്. തടവുകാർക്കു നാട്ടിൽ പോകാനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള കാര്യങ്ങൾ സ്വീകരിച്ചതായി അറിയിച്ചു.
പാസ്പോർട്ട് നഷ്ടപ്പെട്ടവരും ഇഖാമ ഇല്ലാത്തവരുമായി നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർക്ക് ഈ അവസരം പ്രയോജനകരമായിരിക്കും. കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (സിസിഡബ്ല്യുഎ) അംഗങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് കോൺസുലേറ്റ് സംഘം ജീസാനിലെത്തിയത്. നാടുകടത്തൽ കേന്ദ്രത്തിലെത്തി ഇന്ത്യക്കാരെ ഓരോരുത്തരെയും കണ്ടു രേഖകൾ പരിശോധിച്ചു.
ജീസാൻ മേഖല ജവാസാത് (പാസ്പോർട്ട്) ഡയറക്ടർ ജനറൽ ഡോ. സഈദ് ഖഹ്ത്വാനിയുമായി കോൺസുലേറ്റ് ഉദ്യോഗസ്ഥസംഘം കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ തടവുകാരുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
പാസ്പോർട്ട് ഓഫിസ് ഡയറക്ടർ കേണൽ വലീദും ജയിൽ ഡയറക്ടർ സഈദും പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. ജീസാനിലെ സാമൂഹിക പ്രവർത്തകരായ മുക്താർ ഖാൻ, ഡോ. സഈദ് കാശിഫ് അലി, ഖാലിദ് പട്ല എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.