ADVERTISEMENT

അബുദാബി∙ കാലവർഷത്തിന്റെ പ്രതീതി സമ്മാനിച്ച് യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. ചിലയിടങ്ങളിൽ ഇടിയുടെ അകമ്പടിയോടെയായിരുന്നു മഴ.പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ മോട്ടർ ഉപയോഗിച്ച് പമ്പു ചെയ്താണ് വെള്ളം നീക്കം ചെയ്തത്.

uae-rain
കാറ്റും മഴയും അബുദാബിയിൽനിന്നുള്ള ദൃശ്യം.

ദുബായിൽ വെള്ളിയാഴ്ച തുടങ്ങിയ മഴ ഇന്നലെയും തുടർന്നു. എന്നാൽ അബുദാബി, അൽഐൻ എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെയായിരുന്നു മഴ കടുത്തത്. താപനില കുറ‍ഞ്ഞതോടെ യുഎഇയിൽ തണുപ്പ് വർധിച്ചു. ദുബായിൽ എങ്ങും ഇരുൾ മൂടിയ നിലയിലായിരുന്നു പകൽ. യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി 11 വരെ യെലൊ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

rain-uae
ദുബായ് ജബൽഅലിയിൽ ട്രക്കുകളുടെ ടയർ മുഴുവൻ മുങ്ങി കണ്ടെയ്നറുകൾക്കൊപ്പം വെള്ളം പൊങ്ങിയ നിലയിൽ.

ക്ലൗഡ് സീഡിങിലൂടെയാണ് ശക്തമായ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. യുഎഇയിലെ ഏറ്റവും വലിയ പർവതമായ റാസൽഖൈമ ജബൽജെയ്സിലെ സിപ് ലൈൻ സർവീസ് നിർത്തിവച്ചു. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഇടിവെട്ടുന്ന ശബ്ദം കേട്ടാണ് പലരും ഞെട്ടിയുണർന്നത്. കനത്ത കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കട പുഴകി.

ചില സ്ഥാപനങ്ങളുടെ ബോർഡുകളും ഇളകി പാർക്കു ചെയ്ത വാഹനങ്ങൾക്കു മുകളിൽ പതിച്ചു. ഏതാനും വാഹനങ്ങൾക്കു കേടുപാടു പറ്റി. ബാൽക്കണിയിലും ജനലിലും വച്ച ചെടിച്ചട്ടികളും കാറ്റിൽ നിലംപൊത്തി. മുൻപെങ്ങും കാണാത്തവിധത്തിലായിരുന്നു മഴയെന്ന് മലയാളികൾ അഭിപ്രായപ്പെട്ടു. നേരം വെളുത്ത് വെള്ളക്കെട്ട് കണ്ടപ്പോഴാണ് മഴ പെയ്ത വിവരം മറ്റു ചിലർ അറിഞ്ഞത്.

oman-rain
മഴയിൽ നിറഞ്ഞു കവിഞ്ഞ ഒമാൻ വടക്കൻ എമിറേറ്റിലെ റോഡ്.

മഴ, മൂടൽമഞ്ഞ് തുടങ്ങിയവ കാരണം വേഗം കുറച്ചും ഗതാഗത നിയമം പാലിച്ചും വാഹനമോടിക്കണമെന്ന് ഗതാഗത വിഭാഗവും അഭ്യർഥിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിലിറങ്ങുന്നവരും സൂക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com