കുവൈത്തിൽ കനത്ത മഴ: വെള്ളക്കെട്ട്, ഗതാഗതം താറുമാറായി-ചിത്രങ്ങൾ
Mail This Article
കുവൈത്ത് സിറ്റി∙ കനത്ത മഴയിൽ രാജ്യത്ത് പല ഭാഗങ്ങളിലും വെള്ളം കയറി. പ്രധാന റോഡുകൾ ഉൾപ്പെടെ പലതും വെള്ളപ്പൊക്കം കാരണം അടച്ചിട്ടു. അർധരാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ പകൽ മുഴുവൻ തുടരുകയായിരുന്നു.
വെള്ളക്കെട്ടിനൊപ്പം ട്രാഫിക് സിഗ്നലുകളും നിലച്ചതോടെ ഗതാഗതം താറുമാറായി. പുതുവർഷത്തിന്റെ പൊതുഅവധി ഇന്നലെ ആയതിനാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്കൂൾ കുട്ടികൾക്കും പുറത്തിറങ്ങേണ്ടതില്ലാത്തത് ആശ്വാസമായി.
ചിലയിടങ്ങളിൽ ഓടകൾ നിറഞ്ഞ് സമീപ പ്രദേശങ്ങളിലാകെ മലിന ജലമൊഴുകി. ഗസാലി,ജഹ്റ ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞത് കാരണം ടണൽ റോഡുകൾ താത്കാലികമായി അടച്ചിട്ടു. ഗസാലി ടണൽ റോഡിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിലെ ഡ്രൈവറെ രക്ഷാപ്രവർത്തകരെത്തി രക്ഷപ്പെടുത്തി.
ബസ് മുഴുവൻ വെള്ളത്തിലായ സാഹചര്യത്തിൽ ഡ്രൈവർ ബസിന് മുകളിൽ കയറിയിരിക്കുകയായിരുന്നു. അർധരാത്രി തൊട്ട് തന്നെ സ്ഥിതിഗതികൾ നേരിടാൻ അഗ്നിശമന സേനയും പൊലീസും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ റോഡുകളിൽ എത്തി.
സഹായം തേടിയുള്ള വിളികൾക്ക് പരിഹാരം നൽകാനുള്ള ശ്രമത്തിലായിരുന്നു പകൽ മുഴുവൻ അഗ്നിശമന സേനാ വിഭാഗം. ഉച്ചവരെ വെള്ളക്കെട്ടിനെ തുടർന്ന് വാഹനങ്ങളിലും വീടുകളിലും കുടുങ്ങിയ 106 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. രാവിലെ 10 വരെ കുവൈത്ത് വിമാനത്താവളത്തിൽ 34മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
സബാഹ് അൽ അഹമ്മദ്, അബ്ദലി എന്നിവിടങ്ങളിൽ 32മില്ലിമീറ്ററും ജഹ്റയിൽ 28 മില്ലി മീറ്ററും രേഖപ്പെടുത്തി. സാൽമിയയിൽ 24 മില്ലിമീറ്റർ രേഖപ്പെടുത്തിയപ്പോൾ സിറ്റിയിൽ 22 മില്ലിമീറ്റർ മഴ പെയ്തു. ജാബ്രിയ മേഖലയിൽ 61മില്ലീമിറ്റർ മഴ പെയതതായി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി അറിയിച്ചു. മറ്റിടങ്ങളിൽ 50 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
English Summary : Heavy rains inundated many parts of Kuwait