സ്വകാര്യതയാണ് പ്രധാനം; സൈബർ നിയമങ്ങൾ കടുപ്പിച്ച് യുഎഇ
Mail This Article
ദുബായ് ∙ വൻപിഴകളും തടവുശിക്ഷയും ഉൾപ്പെടുത്തി കടുപ്പിച്ച സൈബർ നിയമങ്ങൾ പ്രാബല്യത്തിലായി. ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെയാണ് പിഴ. അപകടത്തിൽപ്പെടുന്നവരുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാൽ പരമാവധി ഒരു കോടി രൂപവരെ പിഴയും ആറുമാസം തടവും ലഭിക്കും. വ്യക്തികളുടെ സ്വകാര്യതയ്ക്കു വൻപ്രാധാന്യമാണ് നിയമത്തിൽ നൽകിയിരിക്കുന്നത്.
ഫെഡറൽ നിയമം 2012 ലെ അഞ്ചാം നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് ഫെഡറൽ നിയമം 2021 ലെ 34 ആക്കി പുതുക്കിയത്. സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ അതിക്രമങ്ങൾ എന്നിവ സംബന്ധിച്ച നിയമങ്ങളാണിത്.
നിയമത്തിലെ 44-ാം വകുപ്പ് അനുസരിച്ച് അപകടത്തിലോ ദുരന്തത്തിലോ പെട്ടവരുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ സ്വകാര്യമായോ പൊതുവായോ ഇലക്ട്രോണിക് മാധ്യമമോ കംപ്യൂട്ടറോ ഉപയോഗിച്ച് പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും. ഒരു വർഷം തടവും കുറഞ്ഞത് അരക്കോടി രൂപമുതൽ പരമാവധി ഒരുകോടിവരെ പിഴയും ചിലപ്പോൾ രണ്ടും ഒരുമിച്ചും ലഭിക്കും.
ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയാൽ അഞ്ചു വർഷം തടവോ അരക്കോടി രൂപ മുതൽ രണ്ടു കോടി രൂപവരെ പിഴയോ ചിലപ്പോൾ രണ്ടും ഒരുമിച്ചുമോ അനുഭവിക്കേണ്ടിവരും. ഓൺലൈൻ സുരക്ഷാ നിയമം 48-ാം വകുപ്പ് പ്രകാരമാണ് ഇത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കിയത്.
English Summary : New Cyber Crime Law in UAE includes heavy penalties & punishment