മാസങ്ങൾ നീണ്ട ദുരിതജീവിതത്തിനു വിട; നാടണഞ്ഞു, ഇനി പുതുജീവിതത്തിലേക്ക് സുധീഷ്
Mail This Article
അബുദാബി∙ ദുരിത ജീവിതത്തോട് വിടപറഞ്ഞ് സുധീഷ് പറന്നിറങ്ങിയത് ബന്ധുക്കളുടെ സ്നേഹത്തണലിലേക്ക്. ജോലിയും താമസവുമില്ലാതെ മാസങ്ങളായി അബുദാബി ഇലക്ട്ര സ്ട്രീറ്റിലെ പാർക്കിൽ കൊടുംതണുപ്പിൽ കഴിഞ്ഞ സുധീഷിന്റെ ദുരവസ്ഥ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്ന് സാമൂഹിക പ്രവർത്തകരായ അമീർ കല്ലമ്പലം, സേവനം യുഎഇ പ്രസിഡന്റ് എംകെ രാജൻ എന്നിവർ ഇടപെട്ട് സഹായങ്ങൾ നൽകി ഇന്നലെ രാത്രി നാട്ടിലേക്കു അയയ്ക്കുകയായിരുന്നു. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ഇല്കട്രീഷനായിരുന്നു സുധീഷ്. കുടുംബപ്രശ്നങ്ങളെ തുടർന്നു 2 ദിവസം അവധി എടുത്തതിനാലാണ് പിരിച്ചുവിട്ടതെന്ന് സുധീഷ് പറയുന്നു.
എന്നാൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി ജോലിക്ക് ഹാജരാകാതിരുന്നതിനാലാണ് നടപടിയെടുത്തതെന്ന് കമ്പനി അധികൃതരും വ്യക്തമാക്കി. 4 മാസത്തിനിടെ 18 ദിവസം മാത്രമാണ് ജോലി ചെയ്തതെന്നും മുൻകൂറായി 550 ദിർഹം സുധീഷ് വാങ്ങിയതായും സൂചിപ്പിച്ചു. വീസ റദ്ദാക്കി പാസ്പോർട്ട് എയർപോർട്ടിൽ വച്ചാണ് കമ്പനി പ്രതിനിധി കൈമാറിയത്.
മാസങ്ങളോളം പാർക്കിൽ കഴിഞ്ഞ സുധീഷിന്റെ വാർത്തയറിഞ്ഞ് ബുധനാഴ്ച രാത്രി എം.കെ. രാജൻ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയിരുന്നു. രാവിലെ കമ്പനിയിലെത്തി നടപടികൾ പൂർത്തിയാക്കി. പിന്നീട് പുതുവസ്ത്രവും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും വിമാന ടിക്കറ്റും രാജൻ നൽകി യാത്രയാക്കുകയായിരുന്നു. സഹായിച്ച എല്ലാവർക്കും നിറകണ്ണുകളോടെ സുധീഷ് നന്ദി പറഞ്ഞു.