മരുഭൂമിയിൽ മത്സരപ്പാച്ചിൽ നടത്തിയാൽ പിടിവീഴും; ഉല്ലാസ മേഖലകളിൽ നിരീക്ഷണം കടുപ്പിച്ച് പൊലീസ്
Mail This Article
റാസൽഖൈമ ∙ കോവിഡ് നിയമലംഘനങ്ങളും ക്വാഡ് ബൈക്കുകളുടെ മത്സരപ്പാച്ചിലും പിടികൂടാൻ മരുഭൂമിയിലെ ഉല്ലാസ മേഖലകളിൽ ഊർജിത പരിശോധന. വിവിധ നിയമലംഘനങ്ങൾക്ക് ഫോർവീലർ വാഹനങ്ങളും ക്വാഡ് ബൈക്കുകളും പിടികൂടിയതായി പൊലീസ് അറിയിച്ചു.
പരിസരവാസികൾക്ക് ശല്യമുണ്ടാക്കുക, മലിനീകരണം, തീ കായാനും പാചകത്തിനും മരങ്ങൾ വെട്ടിനശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ വർധിച്ചതിനെ തുടർന്നു നിരീക്ഷണം ശക്തമാക്കിയതായി ട്രാഫിക് ആൻഡ് പട്രോൾസ് ഡിപാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് അൽ സം അൽ നഖ്ബി പറഞ്ഞു. ക്യാംപുകളിലും പരിസരത്തും ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴയടക്കം നടപടിയെടുക്കും.
ക്യാംപുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ഉല്ലാസപരിപാടികൾ സംഘടിപ്പിക്കുന്നവർ നിയന്ത്രണങ്ങൾ പാലിക്കുകയും വേണമെന്നു വ്യക്തമാക്കി. മരുഭൂമിയിൽ നിന്നു മടങ്ങുമ്പോൾ, ബാർക്യുവിനൊരുക്കിയ തീകെടുത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ലെങ്കിലും പിഴ ലഭിക്കും. ചട്ടങ്ങൾ പാലിക്കാതെ ഡ്യൂൺ ബഗികളും ക്വാഡ് ബൈക്കും വാടകയ്ക്കു നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.
തണുപ്പായതോടെ കഴിഞ്ഞമാസം മുതൽ മരുഭൂമിയിൽ തിരക്കേറി. ഷാർജ ഫയ, ബദൈർ, സൈഫ, അൽ ബൈത്, ദൈദ്, മലീഹ എന്നിവിടങ്ങളിലെ ഡെസർട് ക്യാംപുകൾ സജീവമായി. സംഘമായുള്ള യാത്രയിൽ മത്സരം പതിവാണ്. വേണ്ടത്ര പരിശീലനമില്ലാതെ ക്വാഡ് ബൈക്ക് ഓടിക്കുന്നവർ അപകടത്തിൽപ്പെടാം.
മണൽക്കൂനയിൽ കെണികളേറെ
മരുഭൂമിയിൽ വാഹനമോടിക്കുമ്പോൾ പെട്ടെന്നു വെട്ടിക്കരുത്. ബാലൻസ് തെറ്റാനും ടയർ മണലിൽ താഴ്ന്നു മറിയാനും സാധ്യതയേറെ. മണൽക്കൂനയിലൂടെ വാഹനം ചെരിച്ച് ഓടിക്കാതെ നേരെയിറങ്ങുക. പരിചയസമ്പന്നരുടെ ഡ്രൈവിങ് അന്ധമായി അനുകരിക്കരുത്.
മത്സരപ്പാച്ചിൽ ഒഴിവാക്കാം. മണലിൽ തെറിച്ചുവീണാലും ആഘാതം ഒരുപോലെയാണ്. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കുക. അനുവദനീയ മേഖലകൾ വിട്ടു പോകാതിരിക്കുക. ഒറ്റയ്ക്കുള്ള യാത്രയും സുരക്ഷിതമല്ല. കാലാവസ്ഥ മോശമായാൽ യാത്ര അവസാനിപ്പിക്കുക.